INTERNATIONAL NEWS

തൻ്റെ മരണത്തിൽ ആരും തന്നെ വിലപിക്കുകയോ ഖബറിൽ ഖുറാൻ വായിക്കുകയോ ചെയ്യരുത്

18 December 2022 , 6:25 AM

 

ഇറാനിലെ ഭരണകൂട വിരുദ്ധ പ്രതിഷേധം; വധശിക്ഷക്ക് വിധേയനായ 23 കാരൻ്റെ അന്ത്യാഭിലാഷ വീഡിയോ പ്രചരിക്കുന്നു.

മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ ഇറാനിൽ അരങ്ങേറിയ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാനിലെ ഭരണകൂട വിരുദ്ധ പ്രതിഷേധവുമായി രൂപപ്പെട്ടതിനെ തുടർന്ന് വധശിക്ഷക്ക് വിധേയനായ 23 കാരൻ്റെ അന്ത്യാഭിലാഷ വീഡിയോ പ്രചരിക്കുന്നു. തൻ്റെ മരണത്തിൽ ആരും തന്നെ വിലപിക്കുകയോ ഖബറിൽ ഖുറാൻ വായിക്കുകയോ ചെയ്യരുതെന്നാണ് വധശിക്ഷക്ക് വിധേയനാകും മുമ്പ് 23കാരനായ മജിദ് റെസ റഹ്‌നവാർഡ് ഉദ്യോ​ഗസ്ഥരോട് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവിനെ പരസ്യമായി തൂക്കിലേറ്റിയത്. സുരക്ഷാ സേനയിലെ ഉദ്യോ​ഗസ്ഥനെ പരിക്കേൽപ്പിച്ചു എന്നതായിരുന്നു കുറ്റം. 23 വയസ്സുള്ള മൊഹ്‌സെൻ ഷെക്കാരിയെ വധിച്ച് നാല് ദിവസത്തിന് ശേഷമാണ് റഹ്‌നവാർഡിൻ്റെ വധശിക്ഷ നടപ്പാക്കിയത്. തൂക്കിലേറ്റും മുമ്പ് റഹ്‌നവാർഡിനോട് സുരക്ഷാ ജീവനക്കാർ അവസാനത്തെ ആ​ഗ്രഹം ചോദിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ മറുപടി പറയുന്നത്. "എൻ്റെ ശവകുടീരത്തിൽ ആരും വിലപിക്കുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല. അവർ ഖുറാൻ വായിക്കാനോ പ്രാർത്ഥിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഗീതത്തിൻ്റെ അകമ്പടിയോടെ അത് ആഘോഷിക്കുകയാണ് വേണ്ടത്.' - വീഡിയോയിൽ പറയുന്നു.  സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർക്കുന്ന വനിതയും ബെൽജിയം പാർലമെൻറ് അംഗവുമായ ദര്യ സഫായിയാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തു വിട്ടത്. വധശിക്ഷ നടപ്പാക്കിയതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ കുടുംബത്തെ ആ വിവരം അറിയിച്ചതെന്ന് ആരോപണമുണ്ട്. വധശിക്ഷയുടെ വിവരം അറിയിക്കാതെ  തൂക്കിലേറ്റും മുമ്പ് മജീദ് റെസയെ ഉമ്മയുമായി കൂടിക്കാഴ്ച്ചക്ക് അനുവദിച്ചിരുന്നു. മകനെ ഉടൻ വിട്ടയക്കുമെന്നാണ് അപ്പോൾ ഉമ്മ കരുതിയത്. എന്നാൽ പിന്നീട് മൃതശരീരമാണ് അവർ കാണുന്നത്. അതേസമയം, നിർബന്ധിച്ച് കൊലക്കുറ്റം സമ്മതിപ്പിച്ചാണ് വധശിക്ഷ വിധിച്ച് നടപ്പിലാക്കിയതെന്ന് ഓസ്‌ലോ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ഗ്രൂപ്പ് ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദം പറഞ്ഞു.