Taste of Kerala

പുത്തനങ്ങാടിയിലെ ഹവാന രുചി

29 September 2023 , 12:13 PM

 

ഹവാന - കമ്യൂണിസ്റ്റ് ക്യൂബയുടെ തലസ്ഥാനം. ഈ പേരിൽ തണ്ണീർമുക്കം - ആലപ്പുഴ പാതയോരത്തെ പുത്തനങ്ങാടിയിൽ   കള്ളുഷാപ്പിനോട് അനുബന്ധിച്ച്  നടത്തുന്ന റെസ്റ്റോറന്റുണ്ട്. രുചി ആസ്വാദകർ വന്നടിയുന്ന കേന്ദ്രം.  കമലൻ ചേട്ടനാണ്  രുചിമേളങ്ങളുടെ ഇവിടുത്തെ വിളമ്പുകാരൻ. ഭക്ഷണ സ്നേഹികളുടെ മനസ്സിൽ വരച്ചിട്ട മായാചിത്രമാണ് ഹവാന ഷാപ്പ് ഫാമിലി റെസ്റ്റോറൻ്റിൻ്റേത്.

തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിലാണ് സ്ഥാപനം. കുടിൽ പോലെ  നിർമ്മിച്ച ചെറിയ മുറി ഭക്ഷണശാല. വരാലും കൊഞ്ചും ഞണ്ടും കൂന്തലും പന്നി വരട്ടിയതും കോഴി മപ്പാസും  മേശമേൽ നിരത്തി വച്ച് ആസ്വദിക്കുന്നവരുടെ തിരക്കാണെപ്പോഴും. 'ഊണു മാത്രം മതി 'എന്ന എൻ്റെ വിനയത്തിനു മുന്നിൽ നമ്രശിരസ് കനായി കമലൻ ചേട്ടൻ പറഞ്ഞു: 'സാമ്പാറും തോരനുമൊന്നുമില്ലല്ലോ '. പിന്നീട് നടന്നത് അവിസ്മരണീയമായ അനുഭവം . ഊണിനൊപ്പം കൊഴുത്ത മുളകു ചാറിൽ മുക്കിളിയിട്ട ആറ്റുവാളക്കറി, വൃത്തത്തിൽ മുറിച്ച തക്കാളിക്കഷണം നെഞ്ചേറ്റിയ കരിമീൻ മോളി, കരുകരുപ്പായി വറുത്തു കോരിയ പൊടിമീൻ. ആഹാ! ഊണിനു മേമ്പൊടിയായി 'വെള്ളം മതിയോ?' എന്നു കമലൻ ചേട്ടൻ ചോദിച്ചപ്പോൾ മതി എന്ന് പറയാൻ പോലും കഴിയാതെ ഭക്ഷണത്തെ ആക്രമിക്കുകയായിരുന്നു. പുറത്തെ പറമ്പിൽ സ്ഥാപിച്ച വൃത്തിയുള്ള വാഷ്ബേസിനിൽ കൈ കഴുകുമ്പോൾ ആലോചിച്ചു - ക്യൂബ മുകുന്ദൻ്റെ ചിത്രം വെച്ച് കമലൻ ചേട്ടന് ഹോട്ടലിന്റെ പരസ്യം കൂടി ചെയ്യാമായിരുന്നു.  വാമൊഴിയായിത്തന്നെ രുചിമേളം പരക്കുമ്പോൾ വരമൊഴിയ്ക്കെന്ത് പ്രസക്തി?

എഴുത്ത്: എം.രാജേഷ് രാജേഷ്