Spiritual

കല്പാത്തിക്ക് ഇനി രഥോത്സവ നാളുകൾ

08 November 2022 , 8:56 AM

 

പാലക്കാട്: പ്രസിദ്ധമായ പാലക്കാട് കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. പ്രളയവും കൊവിഡും കാരണം മൂന്ന് വര്‍ഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വര്‍ണ്ണാഭമായാണ് ആഘോഷിക്കുന്നത്. പത്തു ദിവസം ഇവിടെ ആഘോഷം അലതല്ലും.14, 15, 16 തീയതികളിലാണ് രഥോത്സവം. വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 10.30ന്  ശേഷമാണ് കൊടിയേറ്റ്. ചന്ദ്രഗഹണമായതിനാല്‍, നടയടച്ചാല്‍ പിന്നീട് വൈകീട്ട് ഏഴിനാവും നട തുറക്കുക. പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലും മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും രാവിലെ 10.30നും 11.00നും ഇടയിലാണ് കൊടിയേറ്റ്. ചാത്തപ്പുരം പ്രസന്നഗണപതി ക്ഷേത്രത്തില്‍ രാവിലെ 9.30 നും 10.30നും ഇടയിലാണ് കൊടിയേറ്റ് നടക്കുക.

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽ‌പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ വിശ്വനാഥപ്രഭുവും (പരമശിവൻ) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാർവ്വതി) ആണ്. എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം മലയാള മാസം തുലാം 28,29,30 തിയതികളിലാണ്  നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കൽപ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യിൽ‍ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കൽപ്പാത്തിഎന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കൽ‌പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ്. ദക്ഷിണ കാശി (അല്ലെങ്കില്‍ തെക്കിന്റെ വാരണാസി) എന്നാണ് കല്‍പ്പാത്തിയെ വിശേഷിപ്പിക്കുന്നത്.

 

തെരുവിലെ ഒരോ വീടിന്റെ മുന്നിലും കോലങ്ങള്‍ ഉണ്ടായിരിക്കും. കല്ലു പതിച്ച പാതി എന്നതു കൊണ്ടാണ് കല്‍പ്പാത്തി എന്ന പേര് കിട്ടിയതെന്നും പറയപ്പെടുന്നു. ചെറിയതെന്നും പുറമേ നിന്നു തോന്നുന്ന വലിയ വീടുകളായ അഗ്രഹാരങ്ങളാണ് ഈ ഭാഗം മുഴുവനും. പലതും ചേര്‍ന്നു കിടക്കുന്നു.

 

കല്‍പ്പാത്തിക്ക് വലിയൊരു ചരിത്രമുണ്ട്. കേരളത്തിനില്ലാത്ത ചരിത്രം. ശത്രുക്കളുടെ ആക്രമണം ഭയന്ന് മായാവാരത്തു നിന്നും തമിഴ് ബ്രാഹ്മണര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് പാലായനം ചെയ്തു. പാണ്ഡ്യ രാജാവ് മാരവര്‍മന്‍ മരിച്ചതോടെ ശത്രുക്കളുടെ ആക്രമണം രൂക്ഷമായി. ഇതോടെ നിരവധി ബ്രാഹ്മണര്‍ കല്‍പ്പാത്തി പുഴയുടെ തീരത്ത് ആശ്രയം കണ്ടെത്തിയത്. വിജയനഗര സാമ്രാജ്യം തകര്‍ന്നതോടെ ബ്രാഹ്മണരുടെ വരവ് പിന്നെയും കൂടി. ആദ്യം അഗ്രഹാരങ്ങള്‍ സ്ഥാപിച്ചത് ശേഖരിപുരത്താണ്. പിന്നീട് കല്‍പ്പാത്തിയിലും അഗ്രഹാരങ്ങള്‍ നിര്‍മിച്ചു. ഇപ്പോള്‍ കല്‍പ്പാത്തിയിലും നൂറടിയിലുമാണ് അഗ്രഹാരങ്ങള്‍ ഉള്ളത്.