Spiritual

ഓച്ചിറക്കളി നാളെ മുതല്‍

15 June 2023 , 4:15 PM

 

കൊല്ലം:  ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി വെള്ളി, ശനി (16, 17) ദിവസങ്ങളില്‍ നടക്കും. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളില്‍ നിന്നുള്ള മുന്നൂറോളം കളരിസംഘങ്ങളുടെ എറ്റുമുട്ടല്‍ കാണാന്‍ ആയിരങ്ങള്‍ പടനിലത്തേക്ക് ഒഴുകിയെത്തും. രണ്ടു നൂറ്റാണ്ടു മുമ്പ് കായംകുളം, വേണാട് രാജാക്കന്മാര്‍ തമ്മില്‍ നടന്ന യുദ്ധത്തിന്റെ സ്മരണയാണ് ഓച്ചിറക്കളിയുടെ ഐതീഹ്യമെന്ന് പറയുന്നു.
അഭ്യാസികളെ പരിശീലിപ്പിക്കുന്നതിനായി ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലനം ഇടവം ഒന്നിനു തന്നെ കളരിപൂജയോടെ ഓണാട്ടുകരയിലെ വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ചിരുന്നു. ദിവസവും പുലര്‍ച്ചെയും വൈകിട്ടുമാണ് കളരിയാശാന്മാരുടെ നേതൃത്വത്തില്‍ അഭ്യാസമുറകള്‍ പരിശീലിപ്പിക്കുന്നത്. അഭ്യാസത്തിനും മെയ്വഴക്കത്തിനുമുള്ള ചിട്ടകളാണ് ആദ്യം പരിചയപ്പെടുത്തുക. തുടര്‍ന്ന് പ്രത്യേക വായ്ത്താരിയും 12 ചുവടുകളും 18 അടവുകളും അഭ്യസിപ്പിക്കും. പിന്നീട് വടി, വാള്‍, പരിച, കഠാര തുടങ്ങിയവ ഉപയോഗിച്ചു കൊണ്ടുള്ള വെട്ടും തടയും പരിശീലിപ്പിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പരിശീലനമാണ് നല്‍കുന്നത്.
ഓച്ചിറക്കളിക്ക് മുന്നോടിയായി എട്ടുകണ്ടം, തകിടിക്കണ്ടം, കല്ലുകെട്ടുചിറ, പടനിലം എന്നിവിടങ്ങളിലെ ശുചീകരണവും പൂര്‍ത്തിയായി. 16ന് രാവിലെ 7.30ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി. സത്യന്‍ പതാക ഉയര്‍ത്തും. പകല്‍ 11ന് എംഎല്‍എമാരായ യു. പ്രതിഭയും സി.ആര്‍. മഹേഷും ദീപം തെളിക്കുന്നതോടെ ഓച്ചിറക്കളിയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഋഷഭവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രഭരണസമിതി ഭാരവാഹികള്‍, സ്ഥാനികള്‍, കാരായ്മ വിഭാഗക്കാര്‍, കളരി സംഘങ്ങള്‍ എന്നിവര്‍ എട്ടുകണ്ടം ചുറ്റി ഘോഷയാത്ര നടത്തും. 1.30ന് കളിസംഘങ്ങള്‍ കരക്കളിക്കു ശേഷം എട്ടുകണ്ടത്തില്‍ ഇറങ്ങി ഓച്ചിറക്കളിക്ക് തുടക്കംകുറിക്കും. കളിസംഘങ്ങളെ എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ഗ്രാന്റുകള്‍ വിതരണം ചെയ്യുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.  ഓച്ചിറക്കളി കൂടുതല്‍ വര്‍ണ്ണാഭമാക്കാന്‍ നൂറു പേരടങ്ങുന്ന സംഘങ്ങളുടെ കളരിപ്പയറ്റും ഇത്തവണ പടനിലത്ത് ഉണ്ടാകും.