Spiritual

എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും ഇന്നും നാളെയും

10 January 2023 , 10:07 AM

 

 

എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 4ന് ജമാഅത്ത് ഭാരവാഹികൾ ദേവസ്വം ബോർഡ്, അമ്പലപ്പുഴ , ആലങ്ങാട്ട് സംഘങ്ങൾ, വിവിധ മതസംഘടനകൾ ഉൾപ്പെടുന്ന സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. 6 മണിയ്ക്ക് പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം ചെയ്യും. തുടർന്ന് ചന്ദനക്കുട ഘോഷയാത്ര പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച് ചരള, പേട്ടക്കവല, കൊച്ചമ്പലം എന്നിവിടങ്ങളിലൂടെ വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 11.50 ന് വലിയമ്പലത്തിലെ സ്വീകരണത്തിന് ശേഷം പോലീസ് സ്റ്റേഷനിലെ സ്വീകരണം ഏറ്റുവാങ്ങി. കെഎസ്‌ആർടിസി  ജംഗഷൻ, ടിബി റോഡ്, ചെമ്പകത്തുങ്കൽ പാലം വരെ പോയി പുലർച്ചെ 2.30 ന് പള്ളി അങ്കണത്തിൽ സമാപിക്കും. രണ്ട് ആനകളാണ് ചന്ദനക്കുട ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ചെണ്ടമേളം, ബാൻഡ് സെറ്റ്, കൊട്ടക്കാവടി, ശിങ്കാരിമേളം, കഥകളി എന്നിവയുമുണ്ടാകും.

        ഭക്തിരസപ്രധാനമായ പേട്ടതുള്ളൽ നാളെ നടക്കും. അമ്പലപ്പുഴ, ആലങ്ങാട്ട് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തരയ്ക്കാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ ആരംഭിക്കുന്നത്. ഇരുന്നൂറ് പേരാണ് അമ്പലപ്പുഴ പേട്ടതുള്ളലിൽ പങ്കെടുക്കുന്നത്. ഒരു മണിക്ക് അമ്പലപ്പുഴ സംഘം ധർമ്മശാസ്ത ക്ഷേത്രത്തിൽ പ്രവേശിക്കും. 3 മണിക്ക് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ച് 6.30 ന് ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.