Spiritual

ആറ്റുകാല്‍ പൊങ്കാല ഇന്ന്

07 March 2023 , 8:58 AM

 

തിരുവനന്തപുരം : രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി നഗരത്തിലെ നിരത്തുകളെല്ലാം ഒരുങ്ങി. ഇന്ന് രാവിലെ പത്ത് മണിക്ക് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങും.

കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ അവതരിപ്പിച്ചുകഴിഞ്ഞാലുടന്‍ ശ്രീകോവിലില്‍നിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപംപകര്‍ന്ന് മേല്‍ശാന്തി പി. കേശവന്‍ നമ്ബൂതിരിക്കു കൈമാറും. രാവിലെ പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പില്‍ തീ പകരുന്നതിന് പിന്നാലെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാലക്കളങ്ങളില്‍ അടുപ്പുകള്‍ തെളിയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. നാളെ പുലര്‍ച്ചെ ഒരുമണിക്ക് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

 

ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. കനത്ത ചൂട് കണക്കിലെടുത്ത് നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കില്‍ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. പൊലീസ്, അഗ്നിരക്ഷാസേന, കോര്‍പറേഷന്‍‌, ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃ-ത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചു. ഇന്ന് റെയില്‍വേയും കെഎസ്‌ആര്‍ടിസിയും പ്രത്യേക സര്‍വീസ് നടത്തും.