health

സംസ്ഥാനത്ത് മരണനിരക്ക് കൂടുന്നു; ജീവനെടുക്കുന്നതിൽ ഏറെയും ഹൃദയാഘാതം

20 June 2023 , 12:03 PM

 

 

തിരുവനന്തപുരം: കൊവിഡ് ആരംഭിച്ചശേഷം സംസ്ഥാനത്ത് മരണനിരക്കു വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ഭൂരിപക്ഷം പേരുടേയും മരണകാരണം ഹൃദയാഘാതമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. 2021ല്‍ 

3,39,648 മരണം നടന്നതില്‍ 21.39 ശതമാനം പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണ്. 2020ല്‍ 25.43 ശതമാനം പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. 2021ല്‍ ആസ്ത്മ ബാധിച്ച് 7.48 ശതമാനം പേരും കാന്‍സര്‍ ബാധിച്ച് 7.7 ശതമാനം പേരും മരിച്ചു. പക്ഷാഘാതം 2, കിഡ്‌നി രോഗം 1.92, ആത്മഹത്യ 1.87 എന്നിങ്ങനെയാണ് മറ്റ് മരണകാരണങ്ങളുടെ നിരക്ക്.  2020ല്‍ 25നും 44നും ഇടയില്‍ പ്രായമുള്ള 1893 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതേ പ്രായപരിധിയില്‍ 2021ല്‍ 1998 പേര്‍ മരിച്ചു.

          കേരളത്തില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ ഏറ്റവും 

കൂടുതല്‍ മരണം സംഭവിച്ചത് 2021ലാണ്. കൊവിഡിനെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധിച്ചാണ് പകുതി മരണങ്ങളും സംഭവിച്ചത്. 55 മുതല്‍ 70 വയസു വരെ പ്രായമുള്ളവരാണ് മരിച്ചവരിലേറെയും. 2021ല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ 3.39 ലക്ഷം പേരാണ് മരിച്ചത്. അതായത് 2020നെ അപേക്ഷിച്ച് 88,865 മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ ക്രൂഡ് ഡെത്ത് റേറ്റ് (1000 പേരില്‍ പ്രതിവര്‍ഷം മരിക്കുന്നവരുടെ നിരക്ക്) 9.66 എന്ന നിലയിലാണ്. എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കോവിഡിനെ തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധിച്ചു മരിച്ചവരുടെ എണ്ണം 49 ശതമാനം വര്‍ദ്ധിച്ചു. 55നും 70നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. 2020 മുതല്‍ വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 54,124 പേരാണ് മരിച്ചത്. 2021 ആയപ്പോഴേക്കും 68,104 ആയി ഉയര്‍ന്നു. മറ്റു കാരണങ്ങള്‍ കൊണ്ടുള്ള മരണവും ഇക്കാലയളവില്‍ 37 ശതമാനം വരെ കൂടി.

       2023 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ വിവരങ്ങളനുസരിച്ച് 2020 മുതല്‍ 2023 മാര്‍ച്ച് വരെ 71,602 ആയിരുന്നു കോവിഡ് ബാധിച്ചുള്ള മരണം. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന കണക്കു പ്രകാരം നിരക്ക് 88,000ത്തിലെത്തിയതായാണ് വ്യക്തമാകുന്നത്.

2020ലേയും 2021ലേയും ആകെ കോവിഡ് മരണങ്ങള്‍ 54,395 ആയാണ് രേഖകളില്‍ കാണുന്നത്.