Sports

വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്

15 October 2022 , 3:40 PM

 

ധാക്ക: വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തി ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ രേണുക സിംഗാണ് ലങ്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഷെഫാലി വര്‍മ (5), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സ്മൃതി മന്ഥാന (25 പന്തില്‍ പുറത്താവാതെ 51) അര്‍ധ സെഞ്ചുറി നേടി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്.  ഹര്‍മന്‍പ്രീത് കൗര്‍ (11) പുറത്താവാതെ നിന്നു. ഇനോക രണവീര, കവിഷ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, രേണുകയ്ക്ക് പുറമെ രാജേശ്വരി ഗെയ്കവാദ്, സ്‌നേഹ് റാണ രണ്ട് വിക്കറ്റെടുത്തു. ഒഷാഡി രണസിംഗെ (13), ഇനോക രണവീരെ (18) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്.  ഓപ്പണര്‍മാരായ ചമാരി അത്തപ്പത്തു (6), അനുഷ്‌ക സഞ്ജീവനി (2) എന്നിവര്‍ റണ്ണൗട്ടായി. ഹര്‍ഷിത മാധവി (1), ഹസിരി പെരേര (0), കവിഷ ദില്‍ഹരി (1) എന്നിവരാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ നിലക്ഷ ഡിസില്‍വ (6) മടങ്ങിയതോടെ ആറിന് 18 എന്ന നിലയിലായി ലങ്ക. രണസിംഗെ, മല്‍ഷ ഷെഹാരി (0), സുഗന്ധിക കുമാരി (6) എന്നിവര്‍ മടങ്ങിയതോടെ ഏഴിന് 43 എന്ന നിലയിലായി ലങ്ക. പിന്നീട് രണവീര നടത്തിയ പോരാട്ടാണ് സ്‌കോര്‍ 50 കടത്തിയത്. രണ്ട് സിക്‌സ് അവരുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അച്ചിനി കുലസൂരിയ (6) രണവീരയ്‌ക്കൊപ്പം പുരത്താവാതെ നിന്നു.

നേരത്തെ, ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തായ്‌ലന്‍ഡിനെതിരെ സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാധാ യാദവിന് പകരം ദയാലന്‍ ഹേമലത ടീമിലെത്തി. ശ്രീലങ്കന്‍ ടീം മാറ്റമൊന്നും വരുത്തിയിട്ടില്ല. സെമിയില്‍ തായ്‌ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ശ്രീലങ്ക ഒരു ത്രില്ലറില്‍ പാകിസ്ഥാനെ മറികടന്നു. 

 

ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ദയാലന്‍ ഹേമതല, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ്, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, രാധാ യാദവ്, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്. 

 

ശ്രീലങ്ക: ചമാരി അത്തപത്തു, അനുഷ്‌ക സഞ്ജീവനി, ഹര്‍ഷിത മാധവി, നിലക്ഷി ഡിസില്‍വ, ഹസിനി പെരേര, ഒഷാഡി രണസിംഗെ, കവിഷ ദില്‍ഹാരി, മല്‍ഷ ഷെഹാനി, സുഗന്ധിക കുമാരി, ഇനോക രണവീര, അച്ചിനി കുലസൂരിയ.