News

വനിതാ ടി.ടി.ഇയെ അപമാനിച്ചു: അർജുൻ ആയങ്കിക്കെതിരെ കേസ്, സംഭവം കെട്ടിച്ചമച്ചതാണെന്ന് പ്രതി

16 January 2023 , 1:06 PM

 

കോട്ടയം : സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവെ പൊലീസ് ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. 

 

ഞായറാഴ്ച രാത്രി ഗാന്ധി ദാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രയിനിൽ ജനറൽ ടിക്കറ്റുമായി സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തു.

തുടർന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു. ടിക്കറ്റ് പരിശോധകയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. എന്നാൽ

 സംഭവത്തില്‍ മറുവാദവുമായി സ്വര്‍ണ്ണകടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി രംഗത്ത് എത്തി.

നാഗർകോവിൽ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും വീഡിയോ പകര്‍ത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

ടിടിഇ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് വിനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി ആക്ഷേപിക്കുന്നു. റെയില്‍വേ പോലീസും ലോക്കല്‍ പോലീസും പരാതി സ്വീകരിക്കാന്‍  തയ്യാറായില്ലെന്നും ഒടുവില്‍ ട്വിറ്ററിലൂടെയാണ് റെയില്‍വേക്ക് പരാതി നല്‍കിയതെന്നും ആയങ്കി കുറ്റപ്പെടുത്തി.

 

നടന്ന സംഭവം വിശദീകരിച്ച് അർജുൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്

 

സുഹൃത്തുക്കളെ ഒരു ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടായ ഒരു ദുരനുഭവം പങ്കുവെയ്ക്കാനാണ്...

എനിക്കിതിവിടെ പറയേണ്ടി വരുന്നതിലും ഒരു നാണക്കേടാണ് എങ്കിലും പറയേണ്ട കാര്യമാണ്.

 

ഇന്നലെ വൈകിട്ട് ഞാനും എന്റെ സുഹൃത്തും 16335 നാഗർകോയിൽ എക്സ്പ്രസ്സിൽ എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ഏകദേശം തൃശൂർ കഴിഞ്ഞപ്പോൾ ടിക്കറ്റ് ചെക്ക് ചെയ്യാൻ ഒരാൾ വന്നു

'S.Madhu’ എന്ന് നെയിംബോർഡ് ഉണ്ട്.

ടിക്കറ്റെവിടെ എന്ന ചോദ്യത്തിൽ തന്നെ അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി, ടിക്കറ്റ് കൈവശം വെച്ച എന്റെ സുഹൃത്ത് ബാത്രൂമിൽ പോയിട്ടുണ്ട് അവൻ വന്നിട്ട് കാണിക്കാം എന്ന് പറഞ്ഞപാടെ ഇയാൾ പെട്ടെന്ന് തന്നെ പ്രകോപിതനാവുകയും തെറി പറയാനും തുടങ്ങി, പൊതുജനത്തോട് ഡ്യൂട്ടി ചെയ്യുന്ന ഒരാൾ ഒരിക്കലും സംസാരിക്കാൻ പാടില്ലാത്ത ദാർഷ്ട്യത്തോടെ ഇയാൾ തെറിവിളി തുടരുകയും പെട്ടെന്ന് യാതൊരു പ്രകോപനവുമില്ലാതെ എന്റെ സുഹൃത്തിനെ മർദ്ദിക്കുകയും ഉണ്ടായി. യാത്രക്കാരെല്ലാം കൂടി ഇത് ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് വന്നു.

ആ ഉദ്യോഗസ്ഥന്റെ കൂടെയുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ പേര് സുജാത കൊല്ലം സ്വദേശി അക്രമം നടത്തിയ മധുവിനെ ന്യായീകരിക്കാനും സംരക്ഷിക്കാനും ചോദ്യം ചെയ്ത യാത്രക്കാരോടെല്ലാം തട്ടിക്കയറാനും അവരെയും അസഭ്യം പറയാനും അക്രമം വീഡിയോയിൽ പകർത്തിയ യുവാവിനെ ഭീഷണിപ്പെടുത്താനും തുടങ്ങി. ആ സന്ദർഭത്തിൽ മദ്യലഹരിയിലായിരുന്ന അക്രമം നടത്തിയ മധു എങ്ങോട്ടോ ഓടി മറഞ്ഞു. ശേഷം ഈ വനിതയുടെ പെർഫോമൻസാണ്. 

 

ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് ഗുണ്ടായിസം കാണിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ.? 

ഞാനിത് കേസ് ആക്കും എന്ന് മനസ്സിലാക്കിയ സുജാത എന്ന സ്ത്രീ പിന്നീട് ട്രെയിനിൽ വെച്ച് തന്നെ ഒരു വെള്ളപ്പേപ്പറിൽ അക്രമത്തിനിരയായ ഞങ്ങൾക്കെതിരെ ഒരു പരാതി എഴുതാൻ തുടങ്ങി.

മാത്രമല്ല ഈ സംഭവം വീഡിയോ എടുത്ത തിരുവനന്തപുരം സ്വദേശിയായ ആ യുവാവിനെതിരെയും മറ്റൊരു പരാതി എഴുതിത്തുടങ്ങി.

 

അടുത്ത സ്റ്റേഷനിൽ ഇറങ്ങി ഇത് പരാതിപ്പെടാൻ ഞാൻ തീരുമാനിച്ചു, അങ്ങനെ എറണാകുളം ഇറങ്ങേണ്ടുന്ന ഞാൻ ആലുവ ഇറങ്ങി റെയിൽവേ പോലീസ് ഓഫീസിലേക്ക് നടന്നു.

നോക്കുമ്പോ റെയിൽവേ പൊലീസിന് ഇതിലൊന്നും ചെയ്യാനില്ല പോലും, പരാതി കൊടുക്കേണ്ടത് ലോക്കൽ പോലീസിനാണത്രെ, ശരി ലോക്കൽ പൊലീസിന് കൊടുക്കാമെന്ന് കരുതിയപ്പോൾ ഇത് കേസ്സാവണമെങ്കിൽ ഞങ്ങൾ ആശുപത്രിയിൽ പോയി അഡ്മിറ്റ് ആവണമെന്നും അവിടുന്നു സ്റ്റേഷനിലേക്ക് ഇന്റിമേഷൻ വരുമെന്നും അതിന് ശേഷമേ കേസിന്റെ കാര്യത്തിൽ നടപടിയാവുകയുള്ളൂ എന്നും പറഞ്ഞു. ഒരു റെയിൽവേ ഉദ്യോഗസ്ഥൻ യാത്രക്കാരോട് ഗുണ്ടായിസം കാണിക്കുകയും മർദ്ദിക്കുകയും ചെയ്ത കാര്യം പരാതിപ്പെട്ട് അതിന് നടപടി ഉണ്ടാകണമെങ്കിൽ ഞങ്ങളൊക്കെ ആശുപത്രിയിൽ പോയി കിടക്കണം, ആക്രമിച്ച ആ ഉദ്യോഗസ്ഥനെ ചെറുതായിട്ടൊന്ന് പിടിച്ചു തള്ളിമാറ്റിയിട്ട് അവൻ വല്ലവിടെയും പോയി തലയടിച്ചു വീണ് പരിക്ക് പറ്റിയാൽ ഞങ്ങൾ ജയിലിലും പോയി കിടക്കണം.

എങ്കിൽ റെയിൽവേയുടെ പരാതി പരിഹാര സെല്ലിൽ പരാതിപ്പെടാം എന്ന് കരുതി ലഭ്യമാക്കിയിട്ടുള്ള നമ്പറുകളിലെല്ലാം വിളിച്ചു നോക്കിയിട്ടും ഒരു രക്ഷയുമില്ല. 

 

ഒരു റെയിൽവേ ഉദ്യോഗസ്ഥൻ twitter വഴി പരാതി tweet ചെയ്‌താൽ മറുപടി ലഭിക്കും എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ Tweet ചെയ്തു ശേഷം പരാതി സ്വീകരിച്ചു എന്ന റെയിൽവേയുടെ reply കിട്ടി. 

പോലീസിൽ ഒരു written complaint ഉം കൊടുത്തു.

കേസാക്കുന്നുണ്ടെങ്കിൽ സാക്ഷി പറയാൻ തയ്യാറാണെന്ന് പറഞ്ഞു മുന്നോട്ട് വന്ന മുൻപരിചയമില്ലാത്ത അതിലെ യാത്രക്കാരോട് നന്ദിയുണ്ട്. 

 

വീഡിയോ എടുത്ത പയ്യനെ ആ വനിതാ ഉദ്യോഗസ്ഥ rpf ന് പരാതി കൊടുത്ത് കോട്ടയത്ത് ഇറക്കിവിട്ടു എന്ന് അറിഞ്ഞു. എന്തൊരു കഷ്ട്ടം ഒരു അതിക്രമം മൊബൈലിൽ പകർത്തിയതിന് ആ പയ്യന്റെ യാത്ര മുടങ്ങി. So Sad കണ്മുന്നിൽ ആരെങ്കിലും ആക്രമിക്കപ്പെടുമ്പോൾ കണ്ടില്ലെന്ന് നടിച്ചു മാറിനടക്കാൻ മനുഷ്യരെ പ്രചോദിപ്പിക്കുന്നത് ഇതുകൊണ്ടൊക്കെയായിരിക്കും എങ്കിലും കൂടെ നിന്ന ഞങ്ങൾക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറയുന്നു🙏🏽