News

സിപിഎം നേതാവിനെ പള്ളിയങ്കണത്തിലിട്ട് തല്ലിച്ചതച്ച സംഭവത്തിൽ എസ് ഡി പി ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

15 February 2023 , 7:51 AM

 

 

ആലപ്പുഴ: പള്ളിയിൽ നിസ്കരിക്കാൻ എത്തിയ ആളെ പള്ളി അങ്കണത്തിൽ ഇട്ട് തല്ലി ചതച്ച സംഭവത്തിൽ എസ്ഡിപിഐ നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ എന്ന് പോലീസ് .പളളിയിൽ നിസ്കരിക്കാനെത്തിയ സി.പി .എം പ്രവർത്തകന് മർദനമേറ്റ സംഭവത്തിലാണ്  എസ് .ഡി .പി .ഐ നേതാവുൾപ്പടെയുള്ള രണ്ട് പേരെ പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്ത്.

എസ്.ഡി.പി.ഐ നേതാവ് നന്ദികാട് സുധീർ (സുധീർ പുന്നപ്ര ), അഞ്ചിൽ ഷഫീർ എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.

സി.പി .എം ജെ. ബി. എസ് ബ്രാഞ്ചംഗം പുന്നപ്ര പള്ളിക്കൂടം വെളിയിൽ ഷാജിക്കാണ് മർദ്ദനമേറ്റത്.

പരിക്കേറ്റ ഷാജിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് 7 ഓടെ പുന്നപ്ര – പറവൂർ ജുമാ മസ്ജിദ് അങ്കണത്തിലായിരുന്നു അക്രമം അരങ്ങേറിയത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് അധികാരത്തിലെത്തിയ പള്ളി ഭരണ സമിതിയെ ഷാജി ചോദ്യം ചെയ്തിരുന്നതായി പറയുന്നു.

ഇതിനെതിരെ എസ്.ഡി.പി.ഐ ജില്ലാ ഇന്റലിജൻസ് മേധാവി കൂടിയായ സുധീർ നേരത്തെയും ഷാജിയെ അക്രമിച്ചിരുന്നു.

പിന്നീട് പലതവണ ഫോണിലും ഭീഷണി മുഴക്കിയതായി ഷാജി പറഞ്ഞു.

ഇതിനിടെയാണ് നിസ്കാരത്തിനായി ഷാജി തിങ്കളാഴ്ച വൈകിട്ട് പള്ളിയിലെത്തിയത്.

ഈ സമയം എസ്.ഡി.പി.ഐ നേതാവും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് ഷാജിയെ സംസാരിക്കാനുണ്ടന്ന് പറഞ്ഞ് ഒപ്പം കൂട്ടി നിരീക്ഷണ ക്യാമറ ഇല്ലാത്ത ഭാഗത്തെത്തിച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് കേസ്. മർദ്ദനമേറ്റ് നിലത്തുവീണ അയാളെ വീണ്ടും മൂന്നംഗ സംഘം മർദിച്ചു.

ഓടി നിസ്കാര സ്ഥലത്ത് എത്തിയ ഷാജി കുഴഞ്ഞു വീഴുകയായിരുന്നു.

തുടന്ന് ബഹളം കേട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പുന്നപ്ര പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഷാജിയുടെ ആരോഗ്യനില തൃപ്തികരമാണ്.