News

സൈബര്‍ ആക്രമണത്തിന് പിന്നാലെ ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു

04 May 2023 , 6:56 PM

 

തൃശൂര്‍: ട്രാന്‍സ്മാനായ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍ പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയാണ്.

പ്രവീണ്‍ നാഥും റിഷാനയും

 

കഴിഞ്ഞ ദിവസങ്ങളില്‍ പ്രവീണിന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. താനും ഭാര്യയായ റിഷാനയും തമ്മില്‍ പിരിയുകയാണെന്ന പ്രവീണിന്റെ പോസ്റ്റിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം കടുത്തത്. തുടര്‍ന്ന് സൈബര്‍ ആക്രമണത്തെ കുറിച്ച് പ്രവീണ്‍ മറ്റൊരു പോസ്റ്റ് പങ്കിട്ടിരുന്നു.
'ഞാനും എന്റെ ഭാര്യയും ബന്ധം വേര്‍പിരിഞ്ഞു എന്ന ഓണ്‍ലൈന്‍ ന്യൂസുകള്‍ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച് തന്നെ ആണ് താമസിക്കുന്നത്. ഞാന്‍ അങ്ങനെ ഒരു പോസ്റ്റ് ഇട്ടതും ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തതാണ് (ചില പ്രതേക സാഹചര്യത്തില്‍ അങ്ങനെ എഴുതേണ്ടി വന്നു.. അത് തീര്‍ത്തും വ്യക്തിപരമാണ് ).ഇത്രക്കും കൊട്ടിആഘോഷിക്കാന്‍ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങള്‍ തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞു എന്ന ന്യൂസ് പ്രചരിപ്പിക്കരുത്. ഞങ്ങള്‍ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ', എന്നായിരുന്നു പ്രവീണിന്റെ കുറിപ്പ്.

ഇതിന് പിന്നാലെയാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തത്. ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചിരുന്നു.