News

ടൈറ്റാനിയത്തിൽ ജോലി തട്ടിപ്പ് : ദിവ്യ നായർ അറസ്റ്റിൽ

19 December 2022 , 12:19 AM

 

 

 

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ(41) പോലീസ് അറസ്റ്റുചെയ്തു. വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ഒരുകോടിയിലധികം തട്ടിയെടുത്തുവെന്നാണ് പരാതി. കേസില്‍ ടൈറ്റാനിയം ലീഗല്‍ എ.ജി.എം. ശശികുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്. കന്റോണ്‍മെന്റ്, പൂജപ്പുര, വെഞ്ഞാറമൂട് സ്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട് പരാതികളുണ്ട്.

 

തിരുവനന്തപുരം ജേക്കബ് ജങ്ഷനിലെ വീട്ടില്‍നിന്ന് ഞായറാഴ്ച രാവിലെ വെഞ്ഞാറമൂട് പോലീസാണ് ദിവ്യ നായരെ കസ്റ്റഡിയില്‍ എടുത്തത്ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്. 

 

 ടൈറ്റാനിയത്തിൽ ഇൻറർവ്യൂ നടത്തിയ ലീഗൽ എജിഎം ശശികുമാരൻ തമ്പി ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കാൻ നടത്തിയ ചില തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ദിവ്യ നായരുടെ ഭർത്താവ് രാജേഷും പ്രേംകുമാറും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ദിവ്യ നായരെക്കൂടാതെ ശ്യാംലാലും ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ദിവ്യ നായരുടെ കണക്ക് മാത്രം 29 പേരിൽ നിന്ന് ഒരു കോടി 85 ലക്ഷം രൂപയുടെ തട്ടിപ്പാണ്. ശ്യാംലാലിൻറേത് കൂടിയാകുമ്പോൾ തട്ടിപ്പിൻറെ വ്യാപ്തി കൂടുകയാണ്. 

 

ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പോലീസിന് കിട്ടും. മ്യൂസിയം പോലീസിലടക്കം ഇന്ന് പുതിയ പരാതികൾ വരാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഇന്‍റര്‍വ്യൂ നടത്തിയതിനാൽ ഉദ്യോഗാർത്ഥികൾക്ക് സംശയം തോന്നിയിരുന്നില്ല. ശശി കുമാരൻ തമ്പിക്കെതിരായ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ച് വരികയാണ്. ഒക്ടോബര്‍ ആറിന് കേസെടുത്തിട്ടും കന്‍റോണ്‍മെന്‍റ് പൊലീസ് നടപടിയെടുക്കാതെ കേസ് പൂഴ്ത്തുകയായിരുന്നു. പിന്നീട് പരാതിയുമായി വന്ന അഞ്ചുപേരില്‍ ആരുടേയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നല്‍കിയ ചെക്കും പ്രോമിസറി നോട്ട് അടക്കമുള്ള നിര്‍ണായക തെളിവുകള്‍ പൊലീസ് പൂഴ്ത്തിവെച്ചതായും ആരോപണമുണ്ട്. 

 

ഇതടക്കമുള്ള കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പരാതിക്കാരി ഡിസിപിക്ക് പരാതി കൊടുത്തതോടെയാണ് കേസിന് ജീവന്‍ വെച്ചത്. ഡിസിപി ഈ കേസ് പ്രത്യേക ഉത്തരവിറക്കി പൂജപ്പുര പൊലീസിന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ പണം കൈമാറുന്നതിന്‍റെ വീഡിയോയും ചാറ്റും ഫോണ്‍ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പൊലീസിനെ സമീപിച്ചത്. എന്നിട്ടും കന്‍റോണ്‍മെന്‍റ് പൊലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിര്‍ദേശത്തിന്‍റെ ഭാഗമായിട്ടാണെന്നാണ് സൂചന.