News

കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപാതയായ തൃശൂര്‍ ശക്തന്‍ നഗര്‍ ആകാശ നടപ്പാത ഇന്ന് തുറക്കും

15 August 2023 , 4:34 PM

 

തൃശൂര്‍: ശക്തന്‍ നഗര്‍ ആകാശ നടപ്പാത ഇന്ന് തുറക്കും. കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപാതയാണ് തൃശൂരിലേത്.
എട്ടു കോടി രൂപ ചെലവിലാണ് പാതയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചത്.
ശക്തന്‍ നഗറിലെ ആകാശപാത നഗരവികസനത്തില്‍ നിര്‍ണായകമായ ചുവടുവയ്പ്പാകുമെന്നാണ് പ്രതീക്ഷ. ഇന്നു രാത്രി ഏഴിനു മന്ത്രി കെ. രാധാകൃഷ്ണന്‍ ആകാശപാത ഉദ്ഘാടനം ചെയ്യും.
നഗരത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ശക്തന്‍ നഗറില്‍ സംഗമിക്കുന്ന നാലു റോഡുകളെയാണ് ആകാശപാത ബന്ധിപ്പിക്കുന്നത്. പാത തുറക്കുന്നതോടെ തിരക്കേറിയ ശക്തനിലെ തെരുവുകളിലൂടെയുള്ള കാല്‍നടയാത്ര അവസാനിക്കും.
കോര്‍പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടു കോടി രൂപ ചെലവിലാണ് വൃത്താകൃതിയിലുള്ള ആകാശപാത നിര്‍മിച്ചിരിക്കുന്നത്.
പഴയ പട്ടാളം-ശക്തന്‍ തമ്പുരാന്‍ നഗര്‍ റോഡ്, റിങ് റോഡ്, ശക്തന്‍ നഗര്‍ റോഡ്, ശക്തന്‍ തമ്പുരാന്‍ ഹൈറോഡ് എന്നിവയെയാണ് ആകാശപാത ബന്ധിപ്പിക്കുന്നത്.
ശക്തന്‍ ബസ് സ്റ്റാന്‍ഡ്, മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, ശക്തന്‍ നഗര്‍ മൈതാനം എന്നീ നാലു ഭാഗങ്ങളില്‍ നിന്ന് ആകാശപ്പാതയിലേക്കു ചവിട്ടുപടികളിലൂടെ പ്രവേശിക്കാം.
നിലവില്‍ രണ്ടിടങ്ങളില്‍ ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ട്.
നടപ്പാതയ്ക്കു മുകളിലുള്ള ഷീറ്റില്‍ സോളാര്‍ പാനലുകളുംസ്ഥാപിച്ചിട്ടുണ്ട്.
കിറ്റ്‌കോയുടേതാണ് ആകാശപ്പാതയുടെ ഡിസൈന്‍.