News

പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി പരാക്രമം; മധ്യവയസ്കൻ അറസ്റ്റിൽ

23 August 2022 , 8:58 AM

 

തൃശൂർ: കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി പരാക്രമം നടത്തിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു.കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ നായയുമായി എത്തിയ വിന്‍സെന്റ് ചോദ്യം ചെയ്ത പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. പൊലീസ് സ്റ്റേഷന്റെ ഗേറ്റില്‍ വാഹനമിടിപ്പിച്ചു. വാഹനാപകട കേസില്‍ വിളിച്ചു വരുത്തിയപ്പോഴായിരുന്നു വിന്‍സെന്റിന്റെ പരാക്രമം. 'അമേരിക്കന്‍ ബുള്ളി' എന്ന വിഭാഗത്തില്‍പ്പെട്ട നായയുമായാണ് ഇയാള്‍ കാറില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പൊലീസുകാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് കീഴ‍്‍പ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം വാഹമിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച്‌ വിന്‍സെന്റിന്റെതിരെ കണ്ടാണിശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ ചോദ്യം ചെയ്യാനായാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇന്നോവ കാറില്‍ എത്തി. എന്തിനാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് ചോദിച്ച്‌ വിന്‍സെന്റ് പൊലീസ് സ്റ്റേഷനില്‍ അക്രമം അഴിച്ചു വിടുകയയാരുന്നു. കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് വിന്‍സെന്റിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാള്‍ മദ്യപിച്ചാണോ സ്റ്റേഷനില്‍ എത്തിയതെന്ന് സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കും. വിന്‍സെന്റ് പ്രവാസിയാണെന്ന് പൊലീസ് അറിയിച്ചു.