News

കൊച്ചിയില്‍ 14 മണിക്കൂറിനിടെ മൂന്ന് അസ്വഭാവിക മരണം

27 September 2022 , 1:31 PM

 

കൊച്ചി: കൊച്ചിയില്‍ 14 മണിക്കൂറിനിടെ മൂന്ന് അസ്വഭാവിക മരണങ്ങള്‍. നടുക്കം വിട്ടുമാറാതെ ജനങ്ങള്‍. കൊച്ചി ചേറായിയില്‍ ദമ്പതിമാരും മരടില്‍ എഴുപത്തിയാറുകാരിയായ വൃദ്ധയും ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് ചെറായിയില്‍ രാധാകൃഷ്ണന്‍ (50), അനിത (46) എന്നിവരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഏക മകള്‍ കാമുകനോടൊപ്പം ഇറങ്ങിപ്പോയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ദമ്പതിമാര്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മരട്, മംഗലംപിള്ളിയിലാണ്, ശാരദ എന്ന വൃദ്ധയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. 76 വയസ്സായിരുന്നു. ഇന്നലെ രാത്രി മകനൊപ്പമുണ്ടായിരുന്ന ഇവര്‍ ഇന്ന് രാവിലെ തറവാട് വീട്ടിലേക്ക് പോകുകയും അവിടെ വച്ച് സ്വയം തീ കൊളുത്തി മരിക്കുകയും ആയിരുന്നുവെന്നാണ് നിഗമനം. ഒരു രോഗവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ട സാഹചര്യത്തിലായിരുന്നു ശാരദ. ഇതിന്റെ സമ്മര്‍ദ്ദം അവര്‍ക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറ!ഞ്ഞു.