News

കണ്ണീരോര്‍മ്മയായി ഡോ.വന്ദന

11 May 2023 , 4:18 PM

 

കോട്ടയം: ഡോ.വന്ദനയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കണ്ണ് നിറഞ്ഞ്,വിങ്ങിപ്പൊട്ടി ഒരു നാട് മുഴുവന്‍ ഡോ.വന്ദനക്ക് യാത്രാമൊഴി നല്‍കി. ഏകമകള്‍ക്ക് അന്ത്യചുംബനം നല്‍കുന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനാക്കി. ഇന്നലെ രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതിയായ സന്ദീപ് ഡോ.വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. കൊല്ലത്ത് ഡോ.വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. വന്ദനയ്ക്ക് ആരോഗ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആദരാജ്ഞലി അര്‍പ്പിച്ചു. മന്ത്രിമാരും സ്പീക്കറുമുള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. വന്ദനയുടെ മുത്തശ്ശനെയും മുത്തശ്ശിയെയും സംസ്‌കരിച്ചതിനോട് ചേര്‍ന്നാണ് വന്ദനക്കും ചിതയൊരുക്കിയത്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദ് ആണ് ചിതക്ക് തീകൊളുത്തിയത്.