News

നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം;അമ്മയെ അറസ്റ്റ് ചെയ്തു

Idukki Reporter

18 August 2022 , 3:53 PM

 

തൊടുപുഴ: തൊടുപുഴക്കടുത്ത് ഉടുമ്പന്നൂർ മങ്കുഴിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.  പ്രസവം പുറത്തറിയാതെ ഇരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ പോലീസിന് മൊഴി നല്‍കി.  അമ്മയെ മങ്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.കഴിഞ്ഞ ദിവസം അമിത രക്തസ്രാവത്തെ തുടര്‍ന്ന് തൊടുപുഴ താലൂക്കാശുപത്രിയിൽ യുവതി ചികിത്സ തേടി എത്തിയിരുന്നു. നവജാത  ശിശുവിനെ   പ്രസവ ശേഷം കൊലപ്പെടുത്തിയെന്ന വിവരം പുറം ലോകമറിയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലും കൊലപാതകമെന്ന് ഉറപ്പായെങ്കിലും യുവതി  ചികിത്സയിലായത് കൊണ്ട് അറസ്റ്റ് ചെയ്യാനായില്ല.  ചികിത്സ കഴിഞ്ഞ് യുവതി ആശുപത്രി വിട്ടതോടെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സംഭവം നടന്ന ഉടുമ്പന്നൂർ മങ്കുഴിയിലെ വീട്ടിലെത്തിച്ച്  തെളിവെടുപ്പ് നടത്തി. പ്രസവിച്ച ഉടന്‍ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് യുവതി നല്‍കിയ മൊഴി. ആദ്യം പ്രസവത്തിന് മുൻപ് കുഞ്ഞ് മരിച്ചിരുന്നുവെന്ന് യുവതി പറഞ്ഞെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് അടക്കം കാണിച്ചപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.യുവതി ഗര്‍ഭിണിയായ വിവരം ഭര്‍ത്താവിനും മറ്റ് ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ പീന്നീട് അറിയാതിരിക്കാന്‍ കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നും മൊഴി കൊടുത്തിട്ടുണ്ട്. അതേസമയം കൊലപാതകത്തിന് മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്ന കാര്യത്തില്‍ യുവതി മൗനം പാലിക്കുകയാണ്. ഇതറിയാന്‍ യുവതിയുടെ മൊബൈൽ ഫോണ്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച് വിവരങ്ങള്‍ ലഭിച്ച ശേഷം യുവതിയെ ചോദ്യം ചെയ്യാനും തുടരന്വേഷണത്തിനും ഇവരെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും.