Entertainment

ഹരികൃഷ്ണന്‍സില്‍ രണ്ട് ക്ലൈമാക്സ് വരാനുണ്ടായ കാരണം ഇതാണ്? മമ്മൂട്ടി പറയുന്നു

12 December 2022 , 3:24 PM

 

 

 കൊച്ചി : മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച്‌ അഭിനയിച്ച ഹരികൃഷ്ണൻസ് ഏറെ ശ്രദ്ധേയമായ സിനിമയാണ്. 

ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് താരറാണി ജൂഹി ചൗളയാണ് നായികയായത്. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തെ മനോഹരമാക്കിയത് ഹരിയുടേയും കൃഷ്ണന്റേയും മീരയുടേയും ത്രികോണ പ്രണയമായിരുന്നു. രണ്ട് ക്ലൈമാക്സുകളുമായാണ് ചിത്രം എത്തിയത്.

 ചിത്രത്തിന് ഇരട്ട ക്ലൈമാക്സ് വരാനുണ്ടായ കാരണം രണ്ട് പതിറ്റാണ്ടിന് ശേഷം തുറന്നു  പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.

സിനിമയുടെ പ്രചരണ ഉപാധിയായിട്ടാണ് രണ്ട് ക്ലൈമാക്സ് ഷൂട്ട് ചെയ്തത് എന്നാണ് താരം പറയുന്നത്. ഒരു നഗരത്തില്‍ തന്നെ രണ്ട് തിയറ്ററുകളില്‍ രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാകുമ്പോൾ കൂടുതല്‍ പേര്‍ തിയറ്ററില്‍ എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. 

എന്നാല്‍ പ്രിന്റുകള്‍ അയക്കുന്നതിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് കേരളത്തിലെ രണ്ട് മേഖലകളില്‍ രണ്ട് ക്ലൈമാക്സ് വന്നത് എന്നാണ് മമ്മൂട്ടി പറഞ്ഞത്.

കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പിഎസ്  ശ്രീധരന്‍ പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

 

 മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ.. 

ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു. ആ പെണ്‍കുട്ടി ആരെ തെരഞ്ഞെടുക്കുന്നു എന്നതാണ് ആ സിനിമയുടെ അവസാനം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്സുകള്‍ വച്ചിരുന്നു. 

ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ചെയ്ത കാര്യമല്ല. ഒരു നഗരത്തില്‍ തന്നെ രണ്ട് തിയറ്ററുകളില്‍ രണ്ട് തരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോൾ, രണ്ട് തരവും കാണാന്‍ ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്തൊരു കാര്യമാണ്. പക്ഷേ ഈ പ്രിന്റുകള്‍ അയക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലര്‍ക്ക് പറ്റിയ അബദ്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദേശം വളരെ നല്ലതായിരുന്നു. എന്നാലും രണ്ട് പേര്‍ക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലാത്ത ഒരു സിനിമാ പ്രേക്ഷകര്‍ നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും ഈ വേദിയില്‍ ഹരികൃഷ്ണന്‍സിനെ പറ്റി സംസാരിക്കാന്‍ ഇടയായതും.