News

കത്തു വിവാദത്തില്‍ സംഘർഷഭൂമിയായി തിരുവനന്തപുരം

07 November 2022 , 12:10 PM

 

തിരുവനന്തപുരം: കത്തു വിവാദത്തില്‍ സംഘർഷഭൂമിയായി തിരുവനന്തപുരം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായി. ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും നടന്നു.ഇതിനിടെ സിപിഎം കൗണ്‍സിലറും കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ എസ്. സലീമിനെ ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. രാവിലെ കത്തു വിവാദത്തില്‍ മേയര്‍ക്കെതിരെ  ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ഇതിനിടെ ഒരു ഗ്രില്‍ പൂട്ടിയിട്ടു. ഇതു തുറക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തിനിടെ ഒരു ബിജെപി കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. കയ്യാങ്കളിക്കിടെ വനിതാ കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തതായി സിപിഎമ്മും ആരോപിച്ചു. കത്തുവിവാദത്തില്‍ ആരോപണവിധേയയായ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും യുവമോർച്ചയും നടത്തിയ പ്രതിഷേധങ്ങളും സംഘർഷത്തിൽ കലാശിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.