News

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മിന്നലേറ്റ കൊടിമരം പൊളിച്ചുമാറ്റുന്നു

23 August 2022 , 3:49 PM

 

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ  ഇടിമിന്നലേറ്റ ധ്വജസ്തംഭം പൊളിച്ചുമാറ്റി പുതിയതു് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു.

2021 നവംബർ 28 ന് ധ്വജസ്തംഭത്തിനു് ഇടിമിന്നലറ്റേതിനെത്തുടർന്ന് 2022 ഫെബ്രുവരി 21 മുതൽ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗലദേവപ്രശ്നവിധിപ്രകാരം കോൺക്രീറ്റ് തൂണും പഞ്ചവർഗ അടിത്തറയും പൊളിച്ചുമാറ്റി തേക്കിൻതടിയിൽ പുതിയ കൊടിമരം പണിയുന്നതിൻ്റെ മുന്നോടിയായി ധ്വജത്തിൻ്റെ ചൈതന്യം താന്ത്രികവിധിപ്രകാരം ഉദ്വസിപ്പിച്ചു മാറ്റിയിരുന്നു.കൊടിമരം പൊളിക്കുന്നതിനുള്ള  അനുമതി തിരുവിതാംകൂർ ദേവസ്വം ബോർഡ് നല്കിയതിനെത്തുടർന്ന്  ഓഗസറ്റ് 26 വെള്ളിയാഴ്ച മുതൽ ക്ഷേത്രം പുലർച്ചെ 3 മണിക്ക് തുറന്നു് എട്ടര മണിയോടുകൂടി ഉച്ചശ്രീബലിയോടെ നടയടച്ചതിനുശേഷം കൊടിമരം പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും.ധ്വജത്തിൻ്റെ വാഹനം, വീരകാണ്ഡം, മണ്ഡിപ്പലക, പദ്മം, കുംഭം, ലശൂനം, ദണ്ഡു്, മണിപ്പറ(അലങ്കാരപ്പറ), വെണ്ട, പറ, അഷ്ടദിക്പാലകർ, പദ്മം, വേദിക, പഞ്ചവർഗത്തറ എന്നിവ ക്രമേണ പൊളിച്ചുമാറ്റി അളവുകളും തൂക്കങ്ങളും തിട്ടപ്പെടുത്തി സ്ട്രാേങ് റൂമിലേയ്ക്കു മാറ്റും.തുടർന്ന്, കോൺക്രീറ്റ് സ്തംഭം, ആധാരശിലവരെയുള്ള കോൺക്രീറ്റ് ഭാഗങ്ങൾ എന്നിവ ഇളക്കിമാറ്റി ക്ഷേത്രത്തിനുപുറത്തു് താന്ത്രികപരമായ രീതിയിൽ നിക്ഷേപിച്ചതിനുശേഷം ദണ്ഡിൻ്റെ സ്വർണപ്പാളികൾ ഇളക്കിമാറ്റി താന്ത്രികവിധിപ്രകാരം ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരത്തിൻ്റെ കിഴക്കുഭാഗത്തായി അഗ്നിസംസ്കാരം നടത്തും. ക്ഷേത്രം തന്ത്രി തറയിൽ കുഴിക്കാട്ടില്ലത്തു് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിലാണു് കർമങ്ങൾ നടത്തുന്നത്.കൊടിമരശില്പി പരുമല പി പി അനന്തനാചാരിയുടെ നേതൃത്വത്തിലാണു് പറകൾ ഇളക്കിമാറ്റുന്നതു്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ, ചീഫ് എൻജിനീയർ ആർ അജിത് കുമാർ, ദേവസ്വം തിരുവാഭരണം കമ്മീഷണർ ജി ബൈജു എന്നിവർ ചടങ്ങുകൾക്കു് നേതൃത്വം വഹിക്കും.കൊടിമരം പൂർണമായും പൊളിച്ചുമാറ്റുന്നതുവരെ ക്ഷേത്രപൂജാസമയവും ദർശനസമയവും പുലർച്ചെ 3 മണി മുതൽ എട്ടര മണി വരെയും വൈകുന്നേരം 5 മണി മുതലും ആയിരിക്കുന്നതാണു് എന്ന് ശ്രീവല്ലഭ ക്ഷേത്രം അഡ്ഹോക്‌ കമ്മിറ്റി കൺവീനർ ആർ പി ശ്രീകുമാർ ശ്രീപദ്മം, ജോ. കൺവീനർ വി  ശ്രീകുമാർ കൊങ്ങരേട്ടു് എന്നിവർ അറിയിച്ചു.