News

യാത്രാ ബോട്ട് ജീവനക്കാർ രക്ഷകരായി: നടുകായലിൽ അകപ്പെട്ട സഞ്ചാരികൾക്ക് പുതുജീവൻ

04 November 2022 , 10:12 PM

 

ആലപ്പുഴ: എൻജിൻ തകരാറിലായ ഹൗസ് ബോട്ടിലെ സഞ്ചാരികൾക്ക് രക്ഷകരായി ജലഗതാഗത വകുപ്പ് . ശക്തമായ കാറ്റിലും മഴയിലും പെട്ട് എഞ്ചിൻ തകരാറിലായ ഹൗസ്ബോട്ടിലെ സഞ്ചാരികളെ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. ഇന്ന് വൈകിട്ട് 4.15 ഓടെ ആലപ്പുഴ ജില്ലയിലെ മുഹമ്മ പാതിരാമണൽ ദ്വീപിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും ഉല്ലാസയാത്ര തിരിച്ച ഹൗസ്ബോട്ടിൽ ഉത്തരേന്ത്യക്കാരായ സഞ്ചാരികളാണ് ഉണ്ടായിരുന്നത്. അഞ്ച് വയസ്സുള്ള പെൺകുട്ടിയടങ്ങുന്ന കുടുംബം ഹൗസ്ബോട്ട് തകരാറിലായതോടെ ഭയന്നുവിറച്ചു. ഹൗസ്ബോട്ട് അപകടാവസ്ഥയിലെന്ന് മുഹമ്മ പോലീസ് നൽകിയ അറിയിപ്പിനെ തുടർന്ന് റെസ്ക്യൂ ജീവനക്കാർ ഹൗസ്ബോട്ട് തൊഴിലാളികളുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥലം മനസിലാക്കി. തുടർന്ന് എസ് 52-ാം നമ്പർ ബോട്ടുമായി മുഹമ്മയിൽ നിന്നും യാത്ര തിരിച്ചു. ശക്തമായ കാറ്റിൽ ജീവൻ പണയപ്പെടുത്തിയാണ് ജലഗതാഗത വകുപ്പ് ജീവനക്കാർ സഞ്ചാരികളെയും തൊഴിലാളികളെയും ബോട്ടിൽ കയറ്റിയത്. ഹൗസ്ബോട്ട് പാതിരാമണൽ തീരത്ത് എത്തിച്ച ശേഷമാണ് രക്ഷാപ്രവർത്തകർ സഞ്ചാരികളുമായി മുഹമ്മയിലേക്ക് മടങ്ങിയത്. സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിദേർശപ്രകാരം റെസ്ക്യൂ ജീവനക്കാരായ സ്രാങ്ക് എസ് വിനോദ്, ഡ്രൈവർ എസ്.സാബു എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരായ പ്രേംജിത്ത്ലാൽ, അശോക്കുമാർ, ഷൈൻകുമാർ,പ്രശാന്ത്, അനസ്,അജയഘോഷ് എന്നിവരാണ് ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്.