News

തട്ടിക്കൊണ്ടുവന്ന കുട്ടി രക്ഷപെട്ടു: തട്ടിക്കൊണ്ടു വന്നയാള്‍ പിന്നാലെ തൂങ്ങിമരിച്ചു

17 September 2022 , 9:37 PM

 

കൊല്ലം: തമിഴ്നാട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു വന്നയാള്‍ മരിച്ച നിലയില്‍. കൊല്ലം പൂതക്കുളം സ്വദേശി രാകേഷ് ആണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂര്‍ വേലന്‍പാളം സ്വദേശിയായ 14 കാരനെയാണ് കഴിഞ്ഞദിവസം ഇയാള്‍ തട്ടിക്കൊണ്ടു വന്നത്. വീട്ടുകാരുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കുട്ടി രാവിലെ രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാകേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നാട്ടിലും തമിഴ്നാട് കേന്ദ്രീകരിച്ചും കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്തു വരുന്ന ആളായിരുന്നു രാകേഷ്. തമിഴ്നാട്ടിലെ ഒരു ജോലിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു വരലില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാതായതോടെ തമിഴ്നാട് പൊലീസും കേരള പൊലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെ തമിഴ്നാട് പൊലീസ് അറിയിച്ചതനുസരിച്ച് പരവൂര്‍ പൊലീസ് രാകേഷിന്റെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ രാകേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.