News

ഒരു കുടുംബത്തിലെ മൂന്നുപേരുടെ ആത്മഹത്യ; മകന്‍ ഫോട്ടോ എടുത്ത പ്രശ്‌നമെന്ന് സൂചന

16 February 2023 , 12:37 PM

 

തൃശൂര്‍ : ഇരിങ്ങാലക്കുട  കാറളത്ത് ഒരു  കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ചതിന്റെ ദുരൂഹത മറനീക്കി പുറത്തുവരുന്നു.  ഇവരുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത പ്രശ്‌നമാണെന്ന് പോലീസ് സംശയിക്കുന്നു. ഹരിപുരം സ്വദേശി കുഴുപ്പുള്ളി പറമ്പില്‍ മോഹനന്‍ (62) ഭാര്യ മിനി (56) മകന്‍ ആദര്‍ശ് (17) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാറളം വി എച്ച് എസ് എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.  ഇവരെ കാണാതായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 11 മണിയോടെ നാട്ടുകാരും കാട്ടൂര്‍ പോലീസും ചേര്‍ന്ന് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി നോക്കിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തുകയാണ് മോഹനന്‍. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. മകള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വിദേശത്താണ്. സി ഐ ഋഷികേശിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. വീട്ടില്‍ പെയിങ്  ഗസ്റ്റ് ആയി താമസിച്ചിരുന്ന ചില  പെണ്‍കുട്ടികളുടെ വീഡിയോ ആദര്‍ശ്  എടുത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ആദര്‍ശാണ് ആദ്യം ആത്മഹത്യ ചെയ്തതെന്നും കരുതുന്നു.  കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. മുറിയില്‍ നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. മകന്‍ ജീവനുൊടുക്കിയത് കണ്ട് മനംനൊന്ത് പിന്നാലെ അച്ഛനും അമ്മയും തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസ്  കരുതുന്നത്