News

മട്ടന്നൂരിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും പോലീസ് റെയ്ഡ്; വീടുകളിലും കടകളിലും പരിശോധന

26 September 2022 , 12:59 PM

 

 

കണ്ണൂർ:  മട്ടന്നൂരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും പോലീസിന്റെ റെയ്ഡ്. നടുവിനാട്, പാലോട്ടുപള്ളി മേഖലകളിലാണ് കൂത്തുപറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച നടന്ന ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തുന്നത്..കഴിഞ്ഞദിവസവും കണ്ണൂർ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും ചില സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂർ ടൗൺ, മട്ടന്നൂർ, പാപ്പിനിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഞായറാഴ്ച കണ്ണൂർ താണയിലെ ബി-മാർട്ട് ഹൈപ്പർ മാർക്കറ്റിൽ നടത്തിയ റെയ്ഡിൽ ഒരു ലാപ്ടോപ്പ്, ഒരു ഡെസ്ക് ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് പാസ്ബുക്കുകൾ, ഏതാനും രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. കണ്ണൂർ ഫോർട്ട് ലൈറ്റ് കോംപ്ലക്സിലെ 'സ്പൈസ്മാൻ', കണ്ണൂർ റെയിൽവേ സ്റ്റേഷന് എതിർവശത്തെ വസ്ത്രവ്യാപാരസ്ഥാപനമായ 'പാര' എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തി. പാപ്പിനിശ്ശേരി അക്ഷയ കേന്ദ്രം, വളപട്ടണം പോലീസ് സ്റ്റേഷന്റെ പിന്നിലുള്ള ഗോഡൗൺ, കീരിയാട്ടെ ഷോപ്പ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. മട്ടന്നൂർ, പാലോട്ടുപള്ളി, നടുവനാട്, ഉളിയിൽ എന്നിവിടങ്ങളിലായി നാല് വ്യാപാരസ്ഥാപനങ്ങളിലാണ് ഞായറാഴ്ച പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തകർ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിലുമാണ് പോലീസ് സംഘം എത്തിയത്. എന്നാൽ മട്ടന്നൂരിൽ നടത്തിയ റെയ്ഡിൽ ഒന്നും പിടിച്ചെടുത്തിരുന്നില്ല. അതേസമയം, ഹർത്താൽ അക്രമത്തിൽ മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ട് കേസുകളാണെടുത്തത്. ഇതിൽ 10 പ്രതികൾ റിമാൻഡിലാണ്. മറ്റ് പ്രതികൾ ഒളിവിലും.