News

പഴയിടം ഇരട്ട കൊലപാതക കേസ് - ശിക്ഷ സംബന്ധിച്ച അന്തിമ വിധി 24-ന്

22 March 2023 , 12:08 PM

 

 

 കോട്ടയം:  പിതൃസഹോദരിയെയും, ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പഴയിടം ചൂരപ്പാടി അരുൺ ശശിയുടെ (39)ശിക്ഷ 24ന് കോടതി പ്രഖ്യാപിക്കും.

 

കോട്ടയം അഡീഷണൽ സെഷൻസ് കോടതി (2) ജഡ്ജി ജെ.നാസറാണ് കേസിൽ ശിക്ഷ വിധിക്കുക.

ഭവനഭേദനം,മൃഗീയമായ കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങളാണ് പ്രതി അരുണിൻ്റെ മേൽ കണ്ടെത്തിയിരുന്നത്.

 

ദൃസാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി

അരുൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

 

അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ ജിതീഷാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

 

2013 ആഗസ്റ്റ് 28 നാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. 

 

പിതൃസഹോദരി മണിമല പഴയിടം തീമ്പനാൽ വീട്ടിൽ തങ്കമ്മയെയും (65) ഭർത്താവ് ഭാസ്‌കരൻനായരെയുമാണ് (69) രാത്രിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ചുറ്റികക്ക് അടിച്ചുകൊലപ്പെടുത്തിയത്.

 

തൻ്റെ പ്രായം പരിഗണിക്കണമെന്നും, മാതാപിതാക്കൾ മരിച്ചു പോയതിനാൽ സഹോദരിയുടെയും, മാരക അസുഖ ബാധിനായ സഹോദരി ഭർത്താവിൻ്റെയും, കുടുംബത്തിൻ്റെയും സംരക്ഷണം തനിക്കുണ്ടെന്ന് പ്രതി പറഞ്ഞു. മാനസീക പരിവർത്തനത്തിനുള്ള സമയം കൊടുക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനും ചൂണ്ടിക്കാട്ടി.

 

എന്നാൽ പ്രതിയുടെ കഴിഞ്ഞ കാല കുറ്റകൃത്യ പശ്ചാത്തലം പരിഗണിച്ചാൽ പ്രതി ദയയ്ക്ക് അർഹനല്ലെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി.

 

ഈ വാദങ്ങൾ പരിഗണിച്ചാണ് അന്തിമ വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.