News

ദേശീയ ഗുണനിലവാര അംഗീകാരത്തില്‍ ഒന്‍പത് ആശുപത്രികള്‍ക്ക് കൂടി

18 September 2022 , 1:35 PM

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ആശുപത്രികള്‍ക്കു കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏഴ് ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവും രണ്ട് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്.

തിരുവനന്തപുരം എഫ്.എച്ച്,.സി. കോട്ടുകാല്‍ 92% സ്‌കോറും മലപ്പുറം എഫ്.എച്ച്,.സി. ഓഴൂര്‍ 98% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 38 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 93 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് സി.എച്ച്.സി. കടമ്പഴിപ്പുറം 86%, കോട്ടയം എഫ്.എച്ച്.സി. വാഴൂര്‍ 93%, പാലക്കാട് പി.എച്ച്.സി. ശ്രീകൃഷ്ണപുരം 94%, കാസര്‍ഗോഡ് പി.എച്ച്.സി. വലിയപറമ്പ് 90%, കോട്ടയം യു.പി.എച്ച്.സി. പെരുന്ന 93.70%, കാസര്‍ഗോഡ് പി.എച്ച്.സി. കയ്യൂര്‍ 95%, പി.എച്ച്.സി. കരിന്ദളം 94% എന്നീ കേന്ദ്രങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തിന് ശേഷം പുന:അംഗീകാരം ലഭിച്ചത്.

        സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്‌സ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്.

     എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.