News

പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍: ആലപ്പുഴ വഴി സര്‍വീസ്

23 September 2023 , 5:02 PM

 

തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരതിന്റെ ആദ്യസര്‍വീസ് 26ന് ആരംഭിക്കും. തിരുവനന്തപുരം - കാസര്‍കോട് റൂട്ടില്‍ വൈകീട്ട് 4.05ന് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം സര്‍വീസ് ആരംഭിക്കും.

കാസര്‍കോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27നു രാവിലെ 7നു പുറപ്പെടും. ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്അനുവദിച്ചിരിക്കുന്നത്.തിങ്കളാഴ്ച കാസര്‍കോട്ടേയ്ക്കും ചൊവ്വാഴ്ചതിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടാകില്ല.

പുതുതായി അനുവദിച്ച വന്ദേഭാരതിന് തിരുരില്‍ സ്റ്റോപ്പ് റെയില്‍വേ അനുവദിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ആദ്യത്തെ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംപി അറിയിച്ചു.

ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ലക്ഷ്യമിട്ടതിലും 19 മിനിറ്റ് നേരത്തെ തിരുവനന്തപുരത്ത് എത്തി. രണ്ടാം പരീക്ഷണ ഓട്ടത്തില്‍ കാസര്‍കോട്ടു നിന്നാണ് പുറപ്പെട്ടത്. എട്ടുമണിക്കൂര്‍ അഞ്ചു മിനിറ്റെടുത്ത് 3.05 ഓടെ തിരുവനന്തപുരത്തെത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഏഴു മണിക്കൂര്‍ 16 മിനിറ്റെടുത്ത് 2.46നു തന്നെ ട്രെയിന്‍ എത്തി. 15 കിലോമീറ്റര്‍ ദൈര്‍ഘ്യം കൂടുതലുള്ള കോട്ടയം വഴിയുള്ള ആദ്യവന്ദേഭാരതിനെക്കാള്‍ വേഗത്തില്‍ യാത്ര സാധ്യമാകും