News

ഡോക്ടര്‍ വന്ദനയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

01 July 2023 , 2:41 PM

 

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഇക്കഴിഞ്ഞ മെയ് പത്തിനാണ് കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന കൊല്ലപ്പെടുന്നത്. കൊട്ടരക്കല ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. സംഭവത്തിന് തലേദിവസം സന്ദീപ് അയല്‍വാസികളുമായി വഴക്കുണ്ടാക്കിയിരുന്നു. അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും കാലിന് ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ പുലര്‍ച്ചയോടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.ആശുപത്രിയില്‍ എത്തിയ പ്രതി സന്ദീപ് ശാന്തസ്വഭാവത്തിലായിരുന്നു. മരുന്നുവയ്ക്കുമ്പോഴും ഇയാള്‍ ശാന്തനായി കാണപ്പെട്ടു. വളരെ പെട്ടെന്നാണ് ഇയാള്‍ അക്രമാസക്തനായതും ആക്രമണം അഴിച്ചുവിട്ടതും. ആശുപത്രിയില്‍ എത്തിച്ച ആളെയാണ് സന്ദീപ് ആദ്യം കുത്തിയത്.
ഇതിന് ശേഷമാണ് ഡോക്ടര്‍ വന്ദനയെ ഇയാള്‍ ആക്രമിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.