News

കാക്കനാട്ട് യുവാവ് കൊല്ലപ്പെട്ട സംഭവം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി വലയില്‍

Kochy Reporter

17 August 2022 , 6:54 PM

 

കൊച്ചി: കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍.കാസര്‍കോട് അതിര്‍ത്തിയില്‍ വച്ചാണ് യുവാവിനെ പിടികൂടിയത്. കര്‍ണാടകയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശി അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ കെ. സജീവ് കൃഷ്ണയെയാണ് (23) കാക്കനാട് ഇടച്ചിറ ഘണ്ഠാകര്‍ണ ക്ഷേത്രത്തിന് സമീപത്തെ ഓക്‌സോനിയ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. സജീവ് കൃഷ്ണയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. യുവാവിന്റെ ശരീരത്തില്‍ ഇരുപതിലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കും, കഴുത്തിലും നെഞ്ചിലുമാണ് ആഴത്തിലുള്ള മുറിവുകളുള്ളത്. ഫ്‌ലാറ്റിലെ 16-ാം നിലയില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സജീവ് കൃഷ്ണ. ഇവരുടെ മറ്റൊരു സുഹൃത്താണ് അര്‍ഷാദ്. ഇയാള്‍ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ട്. മൂന്ന് സുഹൃത്തുക്കളില്‍ രണ്ടുപേര്‍ കഴിഞ്ഞ ദിവസം ടൂറിനും മറ്റൊരാള്‍ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടര്‍ന്നാണ് അര്‍ഷാദ് ഇവിടെ എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ടൂര്‍ പോയവര്‍ മടങ്ങിയെത്തിയെങ്കിലും ഫ്‌ലാറ്റ് അടഞ്ഞ നിലയിലായിരുന്നു. സമീപത്ത് റൂമെടുത്ത് താമസിച്ച ഇവര്‍ രാവിലെ പതിനൊന്നു മണിയോടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയില്‍ തന്നെയായിരുന്നു. തുടര്‍ന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതില്‍ തുറപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അര്‍ഷാദ് മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അര്‍ഷാദിന്റെ കൈവശമാണ് സജീവന്റെ ഫോണ്‍ ഉണ്ടായിരുന്നത്. ഈ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് താന്‍ സ്ഥലത്തില്ലെന്ന് പറഞ്ഞു കൊണ്ട് ഇന്നലെ ഉച്ച വരെ സന്ദേശം വന്നിരുന്നതായും പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന്് പോലീസ് അറിയിച്ചു.