Sports

ആദ്യം മെസ്സി .. പിന്നെ അൽ വാരസ് !

Shibu padmanabhan

14 December 2022 , 4:27 AM

 

 

ദോഹ : മെസ്സിയും അൽവാരസും ചേർന്ന് ക്രൊയേഷ്യയെ തകർത്ത് അർജന്റീന ലോകകപ്പ് ഫൈനലിൽ കടന്നു.

മെയ് വയക്കം കൊണ്ടും കരുത്തുകൊണ്ടും കാല്‍വിരുതുകൊണ്ടും ഫുട്ബോൾ മൈതാനത്തെ എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട് കാല്‍പ്പന്ത് കളിയിലെ ലയണല്‍ മെസ്സി എന്ന ലെജന്‍റ്, ഫുട്ബോൾ മൈതാനത്ത് രാജാക്കന്‍മാരെന്നൊക്കെ വിളിക്കപ്പെടുന്നവരേറെയുണ്ടാവാം എന്നാല്‍ കളിക്കളത്തില്‍ ദ ലജന്‍റ് എന്ന വിശേഷണം ശരിക്കും ചാര്‍ത്തിക്കൊടുക്കാന്‍ മെസ്സിയോളും ഇന്നുവരെ ക‍ഴിഞ്ഞിട്ടുണ്ടോ എന്നു സംശയികേണ്ടിയിരിക്കുന്നു.

ഈ പേരുകാരനോട് അര്‍ജന്റീന എന്ന രാജ്യംമാത്രമല്ല ഫുട്ബോളിന്റെ ആരാധകരെല്ലാം അത്ഭുതത്തോടെ ഓര്‍ക്കുന്ന പേരുകൂടിയാണ്.

നാലു വര്‍ഷം മുന്‍പത്തെ തോല്‍വിക്കു അതേ നാണയത്തില്‍ തിരിച്ചടിച്ച്, ക്രൊയേഷ്യയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചാണു അര്‍ജന്റീന എട്ടു വര്‍ഷത്തിനു ശേഷം ലോകകിരീടത്തിലേക്ക് എത്തിപ്പെടുന്നത്.

അല്‍വാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായി അര്‍ജന്റീനയുടെ ജയം. മുപ്പത്തിനാലാം മിനിറ്റില്‍ പെനാല്‍റ്റികിക്കില്‍ കൂടിയാണ് മെസ്സി ഗോള്‍ പ്രവാഹത്തിന് തുടക്കമിട്ടത്. പിന്നീട് മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ ആല്‍വരസ് ലീഡ് ഇരട്ടിയാക്കി. അറുപത്തിയൊന്‍പതാം മിനിറ്റില്‍ മെസ്സിയുടെ ഒരു മാജിക്കല്‍ പാസില്‍ നിന്ന് ആല്‍വരസ് തന്നെ വിജയം ഉറപ്പിച്ച് ഒരിക്കല്‍ക്കൂടി ഗോള്‍ ആക്കിമാറ്റി.

 

 

2014 ന് ശേഷം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഫൈനലില്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും മെസ്സിനയിക്കുന്ന സംഘത്തിന്റെയും എതിരാളികള്‍.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീനയും ക്രൊയേഷ്യയും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളി കളം നിറഞ്ഞു കളിച്ചു. ക്രൊയേഷ്യയാണ് കൂടുതല്‍ പ്രകടനം കാണിച്ചത്. 16-ാം മിനിറ്റില്‍ ക്രൊയേഷ്യ മത്സരത്തിലെ ആദ്യ കോര്‍ണര്‍ കിക്ക് നേടിയെടുത്തു. 25-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ലോങ്‌റേഞ്ചര്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് തട്ടിയകറ്റി. മത്സരത്തിലെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു അത്. പിന്നാലെ ക്രൊയേഷ്യയ്ക്ക് ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ടീമിനായില്ല.

31-ാം മിനിറ്റില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച് പന്ത് പെരിസിച്ചിന് കൈമാറി. എന്നാല്‍ പെരിസിച്ചിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ അര്‍ജന്റീനയുടെ തകര്‍പ്പന്‍ മുന്നേറ്റം. പന്തുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തു.

 

പിന്നാലെ ലിവാകോവിച്ചിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുകയും അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്തത് സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ്. 34-ാം മിനിറ്റില്‍ കിക്കെടുത്ത മെസ്സിഗോള്‍ ആക്കിമാറ്റി. മെസ്സിയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ലിവാകോവിച്ചിനെ നിസ്സഹായനാക്കി ഗോളാക്കി. ഈ ഗോളോടെ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്.

ഈ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ക്രൊയേഷ്യന്‍ പോസ്റ്റില്‍ അര്‍ജന്റീന അടുത്തവെടി പൊട്ടിച്ചു. ഇത്തവണ യുവതാരം ജൂലിയന്‍ അല്‍വാരസാണ് ആല്‍ബിസെലസ്റ്റുകള്‍ക്കായി വലകുലുക്കിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. 39-ാം മിനിറ്റിലാണ് അല്‍വാരസിന്റെ സോളോ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അല്‍വാരസ് പ്രതിരോധതാരങ്ങളെയെല്ലാം കബിളിപ്പിച്ച് ഒടുവില്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ചിനെയും മറികടന്ന് വലകുലുക്കിയപ്പോള്‍ ലുസെയ്ല്‍ സ്‌റ്റേഡിയം ആര്‍ത്തിരമ്പി. മെസ്സിയാണ് അല്‍വാരസിന് പന്തുനല്‍കിയത്.

 

പിന്നാലെ 42-ാം മിനിറ്റില്‍ മാക് അലിസ്റ്ററുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ഹെഡ്ഡര്‍ അവിശ്വസനീയമാം വിധം ലിവാകോവിച്ച് തട്ടിയകറ്റി. പിന്നാലെ ആക്രമണം ശക്തിപ്പെടുത്താന്‍ ക്രൊയേഷ്യ ശ്രമിച്ചെങ്കിലും വിഫലമായി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

 

രണ്ടാം പകുതിയില്‍ ക്രൊയേഷ്യ രണ്ട് മാറ്റങ്ങള്‍ വരുത്തി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തി. 49-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിന്റെ ശക്തികുറഞ്ഞ ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് കൈയ്യിലൊതുക്കി. 58-ാം മിനിറ്റില്‍ മെസ്സി തകര്‍പ്പന്‍ കുതിപ്പ് നടത്തി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ആ ശ്രമം വിഫലമാക്കി.

 

62-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ലോവ്‌റെനിന്റെ ഉഗ്രന്‍ ഹെഡ്ഡര്‍ എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തിയെടുത്തു. 69-ാം മിനിറ്റില്‍ ക്രൊയേഷ്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടുകൊണ്ട് അര്‍ജന്റീന വീണ്ടും ലീഡുയര്‍ത്തി. ഇത്തവണയും അല്‍വാരസ് തന്നെയാണ് വലകുലുക്കിയത്. വലതുവിങ്ങിലൂടെ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മെസ്സി നല്‍കിയ അളന്നുമുറിച്ച പാസ് അല്‍വാരസ് അനായാസം വലയിലെത്തിക്കുകയായിരുന്നു. മെസ്സിയുടെ ലോകോത്തരമായ അസിസ്റ്റ് ആരാധകരെ അമ്പരപ്പിച്ചു. അര്‍ജന്റീന വിജയമുറപ്പിച്ചു.

 

75-ാം മിനിറ്റില്‍ ഇരട്ടഗോളുമായി തിളങ്ങിയ അല്‍വാരസിന് പകരം സൂപ്പര്‍ താരം പൗലോ ഡിബാല ഗ്രൗണ്ടിലെത്തി. ഈ ലോകകപ്പില്‍ ഡിബാലയ്ക്ക് ആദ്യമായാണ് കളിക്കാന്‍ അവസരം ലഭിച്ചത്. അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്താനാണ് അര്‍ജന്റീന ശ്രമിച്ചത് അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.