News

നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്ന് കയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നടന്നത് വന്‍ ആസൂത്രണം

05 August 2023 , 6:54 PM

 

പത്തനംതിട്ട: നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്ന് കയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്ന് പൊലീസ്.

സ്‌നേഹയെ കൊലപ്പെടുത്തി ഭര്‍ത്താവ് അരുണിനേ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയര്‍ ഇഞ്ചക്ഷന്‍ ചെയ്തു കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണും അനുഷയും തമ്മില്‍ അടുപ്പമുണ്ടെങ്കിലും നിലവില്‍ കേസില്‍ പ്രതിയല്ലെന്ന് പൊലീസ് അറിയിച്ചു.

 

നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്നുകയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ടല്ലൂര്‍ സ്വദേശിനി അനുഷയാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രസവശേഷം ഡിസ്ചാര്‍ജ് കാത്ത് കിടന്ന കരിയിലകുളങ്ങര സ്വദേശിനി സ്‌നേഹയെ നഴ്‌സിന്റെ വേഷമണിഞ്ഞ് എത്തിയ അനുഷ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഡിസ്ചാര്‍ജിന് മുന്‍പ് ചെയ്യേണ്ട ഇഞ്ചക്ഷന്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതി മൂന്ന് തവണ അനുഷയുടെ കയ്യില്‍ കുത്തിയത്. സ്‌നേഹയുടെ അമ്മ സംശയം തോന്നി ബഹളം വെച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരെത്തി അനുഷയെ പിടികൂടുകയായിരുന്നു.

 

എയര്‍ ഇഞ്ചക്ഷന്‍ രീതിയിലൂടെയാണ് അനുഷ കൊലപാതകം ആസൂത്രണം ചെയ്തത്. വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച്‌ ഇഞ്ചക്ഷന്‍ ചെയ്താല്‍ രക്ത ധമനികളില്‍ ബ്ലോക്ക് ഉണ്ടാകും, മരണം സംഭവിക്കും. ഫാര്‍മസി കോഴ്‌സ് പഠിച്ച അനുഷയ്ക്ക് ഇത് നല്ലതുപോലെ അറിയാമായിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രതിയായ അനുഷയും, വധശ്രമത്തിനിരയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണും തമ്മില്‍ ഏറെക്കാലമായി അടുപ്പമുണ്ട്. പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന സ്‌നേഹയെ കാണാന്‍ ആഗ്രഹം ഉണ്ടെന്ന് അനുഷ തന്നെയാണ് അരുണിനോട് പറഞ്ഞത്. പക്ഷേ ആശുപത്രിയില്‍ എത്തി, നഴ്‌സായി വേഷമണിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അറിയില്ലായിരുന്നു എന്നാണ് അരുണ്‍ പൊലീസിനോട് പറയുന്നത്. അനുഷയുടെ ഫോണിലെ ചാറ്റുകള്‍ അടക്കം ക്ലിയര്‍ ചെയ്തിരിക്കുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് ശാസ്ത്രീയമായ പരിശോധന നടത്തും. കൃത്യം നടത്താന്‍ സിറിഞ്ചും കോട്ടും ഒക്കെ വാങ്ങിയ കായംകുളം പുല്ലുകുളങ്ങരയിലെ കടയിലെത്തിച്ച്‌ അനുഷയെ പൊലീസ് തെളിവെടുത്തു.