News

മെര്‍ക്കുറിയില്‍ പൊതിഞ്ഞ് വെളളി നിറത്തിലാക്കി സ്വര്‍ണക്കടത്ത്, കരിപ്പൂരില്‍ മലപ്പുറം സ്വദേശി പോലീസ് പിടിയില്‍

07 October 2022 , 3:47 PM

 

മലപ്പുറം: ട്രോളി ബാഗില്‍ മെര്‍ക്കുറിയില്‍ പൊതിഞ്ഞ് വെളളി നിറത്തിലാക്കി സ്വര്‍ണക്കടത്ത്. കരിപ്പൂരില്‍ മലപ്പുറം സ്വദേശി പോലീസ് പിടിയില്‍. കരിപ്പൂര്‍ വിമാനത്തവളംവഴി ട്രോളി ബാഗില്‍ മെര്‍ക്കുറിയില്‍ പൊതിഞ്ഞ ഒരു കിലോ വെള്ളിയില്‍ പൊതിഞ്ഞ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയെ കരിപ്പൂര്‍ പോലീസാണ് വിമാനത്തവളത്തിന് പുറത്തുവെച്ച് പിടികൂടിയത്.അബുദാബിയില്‍ നിന്നും ദുബായ് വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് പിടിയിലായത്. ട്രോളി ബാഗിനകത്ത് രണ്ട് റോഡുകളായി ഒരു 1002 ഗ്രാം സ്വര്‍ണ്ണം മെര്‍കുറിയില്‍ പൊതിഞ്ഞ് വെള്ളി നിറത്തിലിക്കി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇന്നു രാവിലെ 9.45നു അബൂദാബിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അനീഷ് ബാബു കാലികറ്റ് എയര്‍പോര്‍ട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ അനീഷ് തന്നെ കൂട്ടാനെത്തിയ സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ചാണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുചിത് ദാസിനു ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ അനീഷ് വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് അനീഷിന്റെ ട്രോളി ബാഗ് വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ബാഗിന് സപ്പോര്‍ട്ടിനായി നല്‍കുന്ന ലോഹ ദണ്ഢിന് പകരമായി സ്വര്‍ണ്ണ ദണ്ഢ് പിടിപ്പിച്ച് അത് അലൂമിനിയം പാളികൊണ്ട് കവര്‍ ചെയ്ത ശേഷം പ്ലാസ്റ്റിക് ഷീറ്റ്‌കോണ്ട് കവര്‍ ചെയ്ത് സ്‌ക്രൂചെയ്ത് ബാഗിന്റെ ഉള്‍ഭാഗത്ത് ഉറപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെടുത്തത്. അനീഷിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും.കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 63-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.