News

അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച; ചെർപ്പുളശ്ശേരി സ്വദേശി പിടിയിൽ

16 October 2022 , 3:31 PM

 

 

മലപ്പുറം: എടപ്പാളിൽ നിന്ന് അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മർദിച്ച് 22 പവൻ സ്വർണവും കാറും കവർച്ച നടത്തിയ കേസിലുൾപ്പെട്ട അവസാനത്തെ പ്രതിയും പിടിയിലായി. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി തൂത സ്വദേശി ശ്രീധരൻ (36)നെയാണ് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതോടെ കേസിലുൾപ്പെട്ട മുഴുവൻ പേരേയും പിടികൂടി. നേരത്തെ 12 പേരെ പിടികൂടിയിരുന്നു.2020 ഒക്ടോബർ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടപ്പാളിൽ വച്ച് ചാലിശ്ശേരി സ്വദേശിയായ അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി സ്വർണവും കാറും കവർച്ച നടത്തിയെന്നാണ് കേസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ പോയി പഴുതടച്ച അന്വേഷത്തിലാണ് കേസിലുൾപ്പെട്ടവരെ വലയിലാക്കിയത്. ജില്ലാ പൊലീസ് മേധാവി, തിരൂർ ഡിവൈഎസ്പി, ചങ്ങരംകുളം സിഐ എന്നിവരുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.