News

ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന് സംശയം ; കൊച്ചിയില്‍ ആറ് പേര്‍ കൂടി ചികിത്സ തേടി.രാസപരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ്

27 October 2023 , 4:30 PM

 



കൊച്ചി: കൊച്ചിയിലെ കാക്കനാട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു സംശയിക്കുന്ന പാലാ സ്വദേശി രാഹുല്‍ മരിച്ച സംഭവത്തില്‍ സമാന രീതിയിലെ ഭക്ഷ്യവിഷബാധയുമായി ആറ് പേര്‍ കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കല്‍ ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.

കാക്കനാട് സ്വദേശികളായ ഐഷ്‌ന അജിത് (34), അഥര്‍വ് അജിത് (8), ആഷ്മി അജിത് (3), ശ്യാംജിത് (30), അഞ്ജലി (26), ശരത് (26) എന്നിവരാണ് വിവിധ ദിവസങ്ങളിലായി ചികിത്സ തേടിയതായി കണ്ടെത്തിയത്. അന്തരിച്ച രാഹുലിനെ സണ്‍റൈസ് ആശുപത്രിയിലെത്തിച്ച ദിവസം മറ്റു രണ്ട് പേര്‍ കൂടി ഇതേ ലക്ഷണങ്ങളുമായി ചികിത്സ തേടിയിരുന്നതായി
ആശുപത്രി അധികൃതരും ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

രാഹുലിന്റെ രക്തം അമൃത ആശുപത്രിയില്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.


ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു.

രാഹുലിന്റെ സഹോദരന്‍ കാര്‍ത്തിക്കിന്റെ പരാതിയില്‍ മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. രാഹുലിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.