Entertainment

ചട്ടങ്ങള്‍ പാലിക്കാതെ ഗര്‍ഭധാരണം; നയന്‍താരക്കും വിഘ്‌നേഷിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

10 October 2022 , 11:24 PM

 

ചെന്നൈ: തമിഴ്, മലയാളം സൂപ്പര്‍ താരം നയന്‍താരക്കും വിഗ്‌നേഷിനും വാടക ഗര്‍ധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്നതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കുപിന്നാലെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനായി തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി തിരുമാ സുബ്രഹ്‌മണ്യന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു ഗര്‍ഭധാരണം എന്ന കാരണമാണ് അന്വേഷണത്തിന് പിന്നില്‍. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുശേഷവും കുട്ടികള്‍ ഇല്ലെങ്കിലും മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന ചട്ടം രാജ്യത്ത് നിലവിലുണ്ട്. ഇത് പാലിക്കാതെയാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്. 21നും 35നും ഇടയില്‍ പ്രായമുള്ള വിവാഹിതയ്ക്കു മാത്രമാണ് ഭര്‍ത്താവിന്റെ സമ്മതത്തോടെ അണ്ഡം ദാനം ചെയ്യാന്‍ കഴിയുക. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കേ വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നതാണ് ചോദ്യമുയരുന്നത്. നയന്‍താരക്കും വിഘ്‌നേഷിനും ഇരട്ടക്കുട്ടികള്‍ പിറന്നതിന് പിന്നാലെ കുഞ്ഞുങ്ങളെ കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചയിലായിരുന്നു സമൂഹ മാധ്യമങ്ങള്‍.  കഴിഞ്ഞ ദിവസമാണ് നയന്‍താരയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. ഭര്‍ത്താവ് വിഘ്നേശ് ശിവന്‍ ആണ് കുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത പങ്കുവെച്ചത്. നയനും ഞാനും അമ്മയും അച്ഛനുമായിരിക്കുന്നു. ഇരട്ട ആണ്‍കുഞ്ഞുങ്ങളാല്‍ അനുഗ്രഹീതരായിരിക്കുന്നു ഞങ്ങള്‍. ഞങ്ങളുടെ പ്രാര്‍ത്ഥനകളെല്ലാം, ഞങ്ങളുടെ മുന്‍ഗാമികളുടെ അനുഗ്രഹങ്ങളെല്ലാം ഒന്നിച്ച് രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഉയിരിനും ഉലകത്തിനും എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണം. ജീവിതം കുറച്ചുക്കൂടി നിറം പിടിച്ചതും മനോഹരവുമായി-ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വിഘ്നേഷ് പറഞ്ഞു.