Business

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ കൂടും; പിപിഎഫിനും സുകന്യാ സമൃദ്ധിക്കും വര്‍ധനയില്ല

04 October 2022 , 2:03 PM

 

 

കൊച്ചി:  ഏറെ ജനപ്രിയമായി കഴിഞ്ഞ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ നിന്നും ഇനി കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. എന്നാൽ പിപിഎഫ്, സുകന്യാ സമൃദ്ധി പോലുള്ള  പദ്ധതികളുടെ പലിശ വര്‍ധിപ്പിക്കാന്‍  തയ്യാറായിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ സര്‍ക്കാര്‍ വര്‍ധന വരുത്തിയത്. ഈ സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തിലെ (ഒക്ടോബര്‍-ഡിസംബര്‍) ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ ഈ മാറ്റം പ്രകടമാണ് .

ഇത്തവണ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, കിസാന്‍ വികാസ് പത്ര, മന്ത്‌ലി ഇങ്കം സ്‌കീം ഉള്‍പ്പടെ അഞ്ചോളം ചെറുസമ്പാദ്യ പദ്ധതികളുട പലിശയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. പരമാവധി 30 ബേസിസ് പോയിന്റ്‌സിന്റെ വരെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

അതേസമയം, ജനപ്രിയ നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന സ്‌കീമുകളുടെ പലിശ ഇത്തവണയും മാറ്റിമില്ലാതെ നിലനിര്‍ത്തി. ഒമ്പത് പാദങ്ങള്‍ക്ക് ശേഷമാണ് ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ കൂട്ടിയത്. 2020-21 ന്റെ ആദ്യ പാദത്തിലാണ് ഇവയുടെ പലിശ പരിഷ്‌കരിച്ചത്, അന്ന് നിരക്കു കുറയക്കുകയായിരുന്നു. ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് പരിഷ്‌കരിക്കുന്നത്.

ഇത്തവണ അഞ്ച് സ്‌കീമുകളുടെ പലിശ കൂട്ടിയപ്പോള്‍ ഏഴ് സ്‌കീമുകളുടെ പലിശ മാറ്റമില്ലാതെ നിലനിര്‍ത്തി. സേവിങ്‌സ് ഡെപ്പോസിറ്റ്, ഒന്ന്, അഞ്ച് വര്‍ഷത്തെ എഫ്ഡികള്‍, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍സിഎസ്), സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവയുടെ നിലവിലുള്ള നിരക്ക് തുടരും.

ചെറുസമ്പാദ്യ പദ്ധതികളുടെ പുതുക്കിയ പലിശ നിരക്കുകള്‍:

. പോസ്റ്റ് ഓഫീസുകളിലെ മൂന്ന് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 5.8 % .

. രണ്ട് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് -പലിശ 5.5 ല്‍ നിന്ന് 5.7 % ആക്കി.

. സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം (എസ് സി എസ്എസ്)

7.4 ല്‍ നിന്ന് 7.6 % ആക്കി

. കിസാന്‍ വികാസ് പത്ര (കെവിപി)

കിസാന്‍ വികാസ പത്രയുടെ കാലാവധിയും പലിശ നിരക്കും സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. കെവിപിയുടെ പുതിയ നിരക്ക് 7 ശതമാനവും മെച്യൂരിറ്റി കാലയളവ് 123 മാസവുമാണ്. നിലവിലെ നിരക്ക് 6.9 ശതമാനവും മെച്യൂരിറ്റി കാലയളവ് 124 മാസവുമായിരുന്നു.

. പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്)

പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ 10 ബേസിസ് പോയിന്റു കൂട്ടി. നിലവിലെ 6.6 ല്‍ നിന്ന് പലിശ 6.7 ശതമാനമായി ഉയരും.

. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

 

പിപിഎഫിന്റെ പലിശ ഉയര്‍ത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. പിപിഎഫിന്റെ നിരക്ക് 7.1 ശതമാനമായി തുടരും.

. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി)

 

എന്‍എസ് സിയില്‍ 6.8 ശതമാനം പലിശ തന്നെ തുടര്‍ന്നും ലഭിക്കും.

ഒരു വര്‍ഷത്തെ ടേം ഡെപ്പോസിറ്റ്

സ്‌കീമിന്റെ പലിശ 5.5 ശതമാനം ആയി തുടരും.

.അഞ്ച് വര്‍ഷത്തെ ടേം ഡെപ്പോസിറ്റിലും നിലവിലെ 6.7 ശതമാനം പലിശ തുടരും.

. അഞ്ച് വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപങ്ങള്‍ (ആര്‍ഡി)ക്കും നിലവിലെ

 

5.8 ശതമാനം പലിശ ലഭിക്കും.

 

. സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല.

നിലവിലെ 7.6 ശതമാനം പലിശ നിലനിര്‍ത്തി.

 

. സേവിങ്‌സ് ഡെപ്പോസിറ്റുകള്‍

സേവിങ്‌സ് ഡെപ്പോസിറ്റുകളുടെ പലിശനിരക്കിലും മാറ്റം വരുത്തിയിട്ടില്ല, പ്രതിവര്‍ഷം 4 ശതമാനം പലിശ തുടര്‍ന്നും ലഭിക്കും.

മെയ് മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിങ് നിരക്കില്‍ 190 ബേസിസ് പോയിന്റു വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ നിക്ഷേപപലിശ ഉയര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായി. ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ വിപണി വരുമാനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. മുന്‍ പാദങ്ങളില്‍, സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായത്തില്‍ വര്‍ധന ഉണ്ടായിട്ടും ചെറുകിട സമ്പാദ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് ചില ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ ഉയര്‍ത്തുന്നത്.