News

മകനെ ആക്രമിക്കുന്നത് തടഞ്ഞു; രണ്ടംഗസംഘത്തിന്റെ മര്‍ദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം; രണ്ട് പേര്‍ കസ്റ്റഡിയില്‍

21 August 2022 , 5:18 PM

 

എറണാകുളം: മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവിന് രണ്ടംഗസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ദാരുണാന്ത്യം. പറവൂര്‍ കൈപ്പടി സ്വദേശി വിമല്‍ കുമാര്‍(54) ആണ് മരിച്ചത്. ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. ആക്രമത്തില്‍ അടിയേറ്റ് കുഴഞ്ഞുവീണ വിമല്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശനിയാഴ്ച വിമല്‍ കുമാറിന്റെ വീടിന് സമീപം ഒരു ബൈക്ക് അപകടത്തില്‍പ്പെട്ടിരുന്നു. ഈ സമയത്ത് ഇയാളുടെ മകനും സുഹൃത്തും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ സഹായിച്ചിരുന്നത്. ഇവരെ ബൈക്കില്‍ കയറ്റിവിടുകയും ചെയ്തു. ബൈക്കില്‍ പോയ സംഘം പിന്നീട് തിരിച്ചുവരുകയും വിമല്‍ കുമാറിന്റെ മകനേയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. ആക്രമണം തടയാനെത്തിയ വിമല്‍ കുമാറിനും മര്‍ദ്ദനമേറ്റിരുന്നു.

ഇതിനിടെ  അടിയേറ്റ വിമല്‍ കുമാര്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലങ്ങോട്‌സ്വദേശികളായ നിധിന്‍, തൗഫീഖ് എന്നിവരാണ് പിടിയിലായത്. മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇരുവരും അച്ഛന്‍ വിമല്‍ കുമാറിനെ മര്‍ദ്ദിച്ചത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തടഞ്ഞു നിര്‍ത്തി ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.പ്രദേശത്ത് ലഹരി സംഘങ്ങള്‍ സജീവമാണെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞിരുന്നു. പല തവണ പരാതി നല്‍കിയിരുന്നുവെന്നും പഞ്ചായത്ത് മെമ്പര്‍ ജമ്പാര്‍ പ്രതികരിച്ചു.