News

അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു

03 October 2022 , 7:03 AM

 

ദുബായ്: പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിർമ്മാതാവുമായ  അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർദ്ധക്യസഹജമായിരുന്ന അസുഖങ്ങളെത്തുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ഹോസ്പിറ്റലിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകൾ ഡോ. മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.

എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്.

       1942 ജൂലായ് 31ന് തൃശ്ശൂരിലായിരുന്നു എം.എം. രാമചന്ദ്രനെന്ന അറ്റ്ലസ് രാമചന്ദ്രന്റെ ജനനം. അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ ചെയർമാനായിരുന്നു അദ്ദേഹം. 2015ൽ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ ഇടപെടലോടെയാണ് ജയിൽമോചിതനായത്. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നൽകിയത്. നൽകിയ വായ്പകൾ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ കൂട്ടമായി കേസ് നൽകിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ അമ്ബതോളം ശാഖകളുള്ള അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്ബനീസിന്റെ ചെയര്‍മാനായ രാമചന്ദ്രന്‍ മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം,വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സം‌വിധാനം ചെയ്തു. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്ബനിയും രാമചന്ദ്രന്റേതായുണ്ട്.