Entertainment

കുട്ടിക്കാലം മുതലേ ലൈംഗീകവൈകൃതങ്ങള്‍ക്കിരയായി; ജീവിതത്തോടുള്ള പോരാട്ടത്തെക്കുറിച്ച് സൂര്യ ഇഷാനിന്റെ 'അവളിലേക്കുളള ദൂരം'

02 October 2022 , 3:36 PM

 

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറും ടെലിവിഷന്‍ താരവുമായ സൂര്യ ഇഷാനിന്റെ ജീവിതം പുസ്തകരൂപത്തിലെത്തുന്നു. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ലൈംഗിക തൊഴില്‍ ചെയ്യേണ്ടി അവസ്ഥയെക്കുറിച്ചും തുടങ്ങി നിരവധി  വിവാദ വെളിപ്പെടുത്തലുകളുമായാണ് പുസ്തകം ഇറങ്ങുന്നത്. 'അവളിലേക്കുളള ദൂരം' എന്ന പേരില്‍ ചിന്താ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ രചയിതാക്കള്‍ ക്വീയര്‍ ഗവേഷകരായ ഡോ. രശ്മിയും അനില്‍കുമാറുമാണ്.

വിനോദ് എന്ന ആലപ്പുഴ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് സൂര്യയെന്ന പെണ്ണിലേക്കുളള ദൂരമാണ് പുസ്തകത്തില്‍ സമഗ്രമായി പ്രതിപാദിക്കുന്നത്. സ്റ്റേജ് ഷോകളിലൂടെയാണ് സൂര്യ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കുന്നത്. തുടര്‍ന്ന് ചാനലുകളിലെ കോമഡിഷോകളിലേക്കെത്തി. ആദ്യം ജീവിത പങ്കാളിയായെത്തിയ വ്യക്തി തന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതോടെ ഒഴിവാക്കി. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷമുളള പ്രതിസന്ധികള്‍ക്കിടയിലാണ് പങ്കാളിയായ ഇഷാന്‍ കൂടെ എത്തുന്നത്. വിവാഹത്തിന് ശേഷം ആഹ്ലാദത്തോടെ കഴിയവെ ജീവിതത്തില്‍ ക്വീയര്‍ കമ്യൂണിറ്റിയില്‍പ്പെട്ടവര്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷടിച്ചു. തിരുവനന്തപുരത്തെ ക്വീയര്‍ സംഘടന ഇഷാന്റെ ജോലി കളയിച്ച് ജീവിതം പ്രതിസന്ധിയിലാക്കി. ഇഷാനും കുടുംബത്തിനും പളളി കമ്മിറ്റി ഊരുവിലക്ക് ഏര്‍പ്പെടുത്തി. 

തന്റെ ശാരീരിക മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ലൈംഗികമായി ചൂഷണം ചെയ്തപ്പോള്‍ പാറ്റൂര്‍ പളളി സെമിത്തേരിയില്‍ പോയിരുന്നാണ് കരഞ്ഞിരുന്നത്. സ്‌കൂള്‍പഠനം അവസാനിച്ച് ജോലിതേടി കോഴിക്കോട് പോകുമ്പോഴാണ് ലൈംഗിക തൊഴില്‍ ചെയ്യേണ്ടി വരുന്നത്. കോഴിക്കോട് നിന്ന് തിരിച്ച് തിരുവനന്തപുരത്തെത്തി മറ്റ് ജോലികള്‍ തേടി. ജനറല്‍ പോസ്റ്റ് ഓഫിസില്‍ താത്ക്കാലിക ജോലി കിട്ടി. പട്ടം കേശവദാസപുരം മേഖലയില്‍ കത്ത് വിതരണം നടത്തി വരുബോള്‍ അവിടുത്തെ കോളജില്‍ കത്തുകള്‍ കൊടുക്കാന്‍ ചെന്ന എന്നെ വിദ്യാര്‍ത്ഥികള്‍ ലൈംഗികമായി പീഡിപ്പിച്ച് പരുക്കേല്‍പ്പിച്ച സംഭവവും പ്രതിപാദിക്കുന്നുണ്ട്. പുസ്തകം പുറത്തിറങ്ങിയാല്‍ പുതിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടേക്കാം എന്നാണ് വിവരം.