News

രാമങ്കരിയിലേത് സിപിഎം പ്രവർത്തകർ തമ്മിലുള്ള സംഘർഷം എന്ന് എഫ് ഐ ആർ, പ്രവർത്തകർക്ക് പരിക്കുപറ്റിയത് ലഹരി മാഫിയ സംഘത്തിൻറെ ആക്രമണത്തിൽ എന്ന് ജില്ലാ സെക്രട്ടറി

13 February 2023 , 7:47 PM

 

ആലപ്പുഴ: കുട്ടനാട് രാമങ്കരിയിൽ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ ആറ് സി പി എം പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിന്റെ പോലീസ് എഫ്ഐആർ പുറത്ത്. രാമങ്കരിലേത് സി.പി.എം പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണെന്നും  സി.പി.എം സമ്മേളനത്തിലെ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലെയുണ്ടായ ആക്രമണം എന്നും എഫ്.ഐ.ആറിൽ എഴുതിയിരിക്കുന്നു. മുൻവൈരാഗ്യം വാക്കേറ്റത്തിലേക്ക് നയിക്കുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ ആറ് സി.പി.എം പ്രവർത്തകർ പരിക്കേറ്റ് ചികിത്സയിലാണ്. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

12 പേരാണ് പ്രതികളെന്ന് എഫ്.ഐ.ആർ പറയുന്നു. ഇവരെല്ലാവരും പാർട്ടി പ്രവർത്തകരാണ്. ‌‌ഒമ്പതു പേരുടെ പേരാണ് എഫ്.ഐ.ആറിലുള്ളത്. മറ്റ് മൂന്ന് പേർ കണ്ടാലറിയാവുന്നവരാണ്. 

എന്നാൽ എഫ്.ഐ.ആറിനെതിരെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു. സി.പി.എം പ്രവർത്തകരെ ആക്രമിച്ചത് ലഹരി മാഫിയാ സംഘമാണെന്നും പാർട്ടിയിലെ ആർക്കും ബന്ധമില്ലെന്നും നാസർ പറയുന്നു.

 അതേസമയം, സിപിഎം പ്രവർത്തകരുടെ ഏറ്റുമുട്ടൽ ചർച്ച ചെയ്യാൻ ലോക്കൽ കമ്മിറ്റി യോഗം ചേരുകയാണ് പാർട്ടി. ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് യോഗം.  ഇന്നലെ ഉണ്ടായ സംഘർഷത്തിൽ  അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലമായി കുട്ടനാട്ടിൽ വിഭാഗീയത രൂക്ഷമാണ്. അടുത്തിടെ വിഭാഗീയതയെ തുടർന്ന് 300ഓളം പേർ പാർട്ടി വിടുന്നത് ചൂണ്ടിക്കാട്ടി കത്തുൾപ്പെടെ നൽകിയിരുന്നു. അതിനിടയ്ക്കാണ് ഈ പ്രശ്‌നം സംഘർഷത്തിൽ കലാശിച്ചത്. വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.

വാഹനങ്ങളിൽ കമ്പിവടികളുമായെത്തി ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേയും പിന്തുണയ്ക്കുന്നവർ തമ്മിൽ പ്രദേശത്ത് ഏറെക്കാലമായി തർക്കം രൂക്ഷമായി തുടരുകയാണ്.