News

തലശ്ശേരിയിലെ ഇരട്ട കൊലപാതകം; ലഹരി വില്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

26 November 2022 , 1:07 PM

 

 

കണ്ണൂര്‍: തലശ്ശേരിയിലെ ഇരട്ട കൊലപാതകം ലഹരി വില്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ പ്രതി ജാക്സ്സണിന്റെ വാഹനം കഞ്ചാവുണ്ടെന്ന സംശയത്തില്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതു മരിച്ച ഷമീറിന്റെ മകന്‍ ഷബീല്‍ ഒറ്റിയതാണെന്നു പ്രതികള്‍ സംശയിച്ചു. സംശയം കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഷബീലിനെ പ്രതികള്‍ മര്‍ദ്ദനത്തിന് ഇരയാക്കിയിരുന്നു. പിന്നാലെ ഷബീല്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ സംഭവ ദിവസം വൈകിട്ടോടെ ആശുപത്രിയിലെത്തിയ പ്രതികള്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ചക്കെന്നോണം മരിച്ച ഖാലിദിനെയും ഷമീറിനെയും വിളിച്ചിറക്കി. പിന്നാലെ കുത്തി വീഴ്ത്തുകയുമായിരുന്നു എന്നാണ് റിമാര്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തിന് പിന്നില്‍ മറ്റ് കാര്യങ്ങളുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. ഇരട്ട കൊലപാതകത്തില്‍ അറസ്റ്റിലായ 7 പ്രതികളേയും റിമാന്‍ഡ് ചെയ്തു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം ഒരുക്കിയവരുമാണ് പിടിയിലായിട്ടുള്ളത്.