News

നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെയുള്ള പരാതി: നിര്‍മാതാക്കളുടെ സംഘടന ഇടപെടുന്നു

27 September 2022 , 2:25 PM

 

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ചുവെന്ന പരാതിയില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെടുന്നു. വിവാദ അഭിമുഖം നടന്ന ദിവസം നടനൊപ്പമുണ്ടായിരുന്നവരെ വിളിച്ച് വരുത്തും. അവതാരക നല്‍കിയ പരാതിയിലാണ് നടപടി. മൊഴികള്‍ വിലയിരുത്തിയ ശേഷമായിരിക്കും ശ്രീനാഥ് ഭാസിക്ക് എതിരായ നടപടി തീരുമാനിക്കുക. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്!ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍),  294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 തുടര്‍ന്ന് നടനെ, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.കേസില്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകള്‍ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിള്‍ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. എന്നാല്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി, അഭിമുഖം നടത്തിയ പരാതിക്കാരിയില്‍ നിന്നുണ്ടായിട്ടില്ല.