News

വർക്കലയിൽ പതിനേഴ് വയസുകാരിയുടെ കഴുത്തറുത്ത് കൊല പിന്നില്‍ വഞ്ചനാ സംശയമെന്ന് സൂചന.

28 December 2022 , 10:25 AM

 

പ്രതിയായ ഗോപു അഖിൽ എന്ന പേരിൽ സംഗീതയുമായി മറ്റൊരു നമ്പറിൽ ചാറ്റ് തുടങ്ങി. സംഗീതയെ കഴിഞ്ഞ ദിവസം രാത്രി അഖിലെന്ന പേരില്‍ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

വര്‍ക്കല: വർക്കലയിൽ പതിനേഴ് വയസുകാരിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ കാമുകി തന്നെ വഞ്ചിക്കുകയാണെന്ന സംശയംകൊണ്ടെന്ന് സൂചന. വര്‍ക്കല വടശേരി സംഗീത നിവാസിൽ സംഗീതയെ ആണ് കഴിഞ്ഞ ദിവസം രാത്രി കഴുത്തറുത്ത നിലയില്‍ കണ്ടത്.  മറ്റൊരു നമ്പറില്‍ നിന്ന് സംഗീതയുമായി ചാറ്റ് ചെയ്ത ഗോപു പെണ്‍കുട്ടിയെ രാത്രിയില്‍ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഗീതയുടെ കാമുകന്‍ പള്ളിക്കൽ സ്വദേശി ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗോപുവും സംഗീതയും അടുപ്പത്തിലായിരുന്നു. എന്നാൽ പ്രതിയായ ഗോപു അഖിൽ എന്ന പേരിൽ സംഗീതയുമായി മറ്റൊരു നമ്പറിൽ ചാറ്റ് തുടങ്ങി. സംഗീതയെ കഴിഞ്ഞ ദിവസം രാത്രി അഖിലെന്ന പേരില്‍ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു.  സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീത അഖിലിന്‍റെ മെസേജ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുറത്തേക്ക് പോയതെതെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ഹെൽമെറ്റ്‌ ധരിച്ചാണ് ഗോപു എത്തിയത്. സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കൈയ്യില്‍ കരുതിയിരുന്ന ബ്ലേയ്ഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന മൂർച്ചയേറിയ ബ്ലേയ്ഡ്  ഉപയോഗിച്ച് സംഗീതയുടെ കഴുത്തിനാണ് ഗോപു വെട്ടിയത്. മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി. രക്തത്തിൽ കുളിച്ച നിലയിൽ ആണ് മകൾ വാതിലിൽ മുട്ടിയതെന്ന് സംഗീതയുടെ അച്ഛന്‍ സജീവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴുത്തില്‍ ആഴത്തിലെറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം

രാത്രി 1.30 ഓടെയാണ് സംഭവം. നിലവിളി കേട്ട് വാതില്‍ തുറന്ന പിതാവ് വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിൽ മകളെ കണ്ടെത്തുകയായിരുന്നു. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട സംഗീത.