News

ഓച്ചിറ ക്ഷേത്രത്തിലെ കാണിക്കവഞ്ചികളില്‍ നിക്ഷേപിച്ച കാല്‍ കോടിയോളം രൂപയുടെ നോട്ടുകള്‍ ദ്രവിച്ച് നശിച്ചു

17 November 2022 , 9:16 AM

 

 

കൊല്ലം: ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷന്റെ ഗുരുതര അലംഭാവത്തില്‍ ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ വിവിധ കാണിക്കവഞ്ചികളില്‍ ഭക്തര്‍ നിക്ഷേപിച്ച കാല്‍ കോടിയോളം രൂപയുടെ നോട്ടുകള്‍ ദ്രവിച്ച് നശിച്ചു.ബാങ്കില്‍ മാറാന്‍ കഴിയാത്ത നോട്ടുകള്‍ ക്ഷേത്ര അന്നദാന മന്ദിരത്തിന്റെ മൂലയില്‍ ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. മാസത്തില്‍ നാലുതവണ കാണിക്ക എണ്ണണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ അഡ്വക്കേറ്റ് കമ്മിഷന്‍ വലിയ ഇടവേളകള്‍ സൃഷ്ടിച്ചതാണ് നോട്ടുകള്‍ നശിക്കാന്‍ കാരണം.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മാത്രം ഏകദേശം ഏഴുലക്ഷം രൂപയുടെ നോട്ടുകള്‍ നശിച്ചതായാണ് വിവരം. ഒരാഴ്ച മുന്‍പ് 40 ദിവസത്തെ ഇടവേളയില്‍ എണ്ണിയപ്പോഴും പതിനായിരക്കണക്കിന് നോട്ടുകള്‍ ദ്രവിച്ചിരുന്നു. നശിച്ചവയില്‍ വലിയൊരളവ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ്. വന്‍തുക തുടര്‍ച്ചയായി നഷ്ടമായിട്ടും അഡ്വക്കേറ്റ് കമ്മിഷന്‍, ഹൈക്കോടതി നിര്‍ദേശിച്ച കാലപരിധി പാലിക്കാന്‍ തയ്യാറായിട്ടില്ല.ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആല്‍ത്തറകളിലെ വരുമാനം പങ്കിടുന്നതിനെച്ചൊലി ക്ഷേത്ര സ്ഥാനികളും ഭരണസമിതിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കാണിക്കപ്പണം എണ്ണാന്‍ ഹൈക്കോടതി 2014ല്‍ അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ചത്. കാണിക്കവഞ്ചികള്‍ മാസത്തില്‍ നാല് തവണ എണ്ണുക, കിഴക്ക്, പടിഞ്ഞാറ് ആല്‍ത്തറകളിലെ വരുമാനത്തിന്റെ പകുതി പ്രത്യേകം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക എന്നീ ചുമതലകളാണ് കമ്മിഷന് നല്‍കിയിരുന്നത്. ആദ്യകാലത്ത് മാസത്തില്‍ നാല് തവണ എത്തിയിരുന്ന അഡ്വക്കേറ്റ് കമ്മിഷന്‍ പിന്നീട് വരവ് മാസത്തില്‍ ഒരു തവണയാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കാണിക്ക എണ്ണല്‍ മാസത്തില്‍ ഒരു തവണ പോലും നടക്കാതെ വന്നതോടെയാണ് കൂടുതല്‍ തുക നശിച്ചത്. ചിലപ്പോള്‍ സ്ഥാനികള്‍ ആവകാശവാദം ഉന്നയിക്കുന്ന കിഴക്ക് പടിഞ്ഞാറ് വഞ്ചികളിലെ പണമെണ്ണി മടങ്ങുന്ന സ്ഥിതിയുമുണ്ട്. പക്ഷെ എല്ലാ മാസവും കൃത്യമായി ശമ്ബളം കൈപ്പറ്റുന്നുണ്ട്. ഇന്ന് മുതല്‍ എല്ലാദിവസവും എണ്ണണം.ക്ഷേത്ര കാണിക്ക വഞ്ചികള്‍ക്ക് മേല്‍ക്കൂരയില്ലാത്തതിനാലാണ് ഹൈക്കോടതി മാസത്തില്‍ നാല് തവണ എണ്ണാന്‍ നിര്‍ദേശിച്ചത്. വൃശ്ചികോത്സവം ആരംഭിക്കുന്ന ഇന്ന് മുതല്‍ പതിനായിരങ്ങളാകും ക്ഷേത്രത്തിലെത്തുക. ഇതോടെ ക്ഷേത്ര വഞ്ചികള്‍ വേഗത്തില്‍ നിറയും. അന്നന്ന് പണം എണ്ണിമാറ്റിയില്ലെങ്കില്‍ വഞ്ചികള്‍ നിറഞ്ഞ് ഭക്തര്‍ക്ക് കാണിക്ക അര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാകും. എന്നാല്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ അഡ്വക്കേറ്റ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടില്ല.എണ്ണുന്നതിലെ കാലതാമസം കാരണം നശിച്ച കാണിക്കത്തുക അഡ്വക്കേറ്റ് കമ്മിഷനില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അഡ്വക്കേറ്റ് കമ്മിഷന് ഹൈക്കോടതി 25000 രൂപയാണ് അദ്യം വേതനം നിശ്ചയിച്ചിരുന്നത്. പല ഘട്ടങ്ങളായി ഉയര്‍ത്തി വേതനം 40000 രൂപയായി. ഓരോ തവണ കാണിക്ക എണ്ണാനെത്തുമ്‌ബോഴും 5000 രൂപ വീതം യാത്രക്കൂലിയും കൈപ്പറ്റുന്നുണ്ട്.കരപരിധിക്കുള്ളില്‍ നിന്ന് കമ്മിഷന്‍ വേണം.എറണാകുളത്ത് നിന്ന് ആഴ്ചയിലൊരിക്കലെത്തി എണ്ണിയാല്‍ 20000 രൂപ പ്രതിമാസം യാത്ര ബത്ത ഇനത്തില്‍ ക്ഷേത്രത്തിന് നഷ്ടമാകും. എന്നാല്‍ കര പരിധിക്കുള്ളിലുള്ള റിട്ട. ജഡ്ജിയെ കമ്മിഷനായി നിയോഗിച്ചാല്‍ യാത്രാബത്ത ലാഭിക്കാം.