News

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ മരണം

07 January 2023 , 9:33 AM

 

 

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ മരണം. കുഴിമന്തി കഴിച്ചതിനു പിന്നാലെ പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്.

ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ആറുദിവസത്തിനിടെ രണ്ടുപേരാണ് സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ആറു ദിവസം മുമ്പ് കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ പരിശോധന വ്യാപകമാക്കിയിരുന്നു.

മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടിൽ വന്നതായിരുന്നു . ഡിസംബർ 31നാണ് ഓൺലൈനായി കുഴിമന്തി വാങ്ങിയത്.

ഉദുമയിലെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അഞ്ജുശ്രീയുടെ നില ഗുരുതരമായിരുന്നു. മൃതദേഹം ഇന്ന് കാസർക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കും. അവിടെവെച്ചാണ് മറ്റ് നടപടികൾ സ്വീകരിക്കുക. സംഭവത്തെ തുടർന്ന് വീട്ടുകാർ മേൽപറമ്പ് പോലീസിൽ പരാതി നൽകി.