News

ഒരു മൃതദേഹം കൂടി കുഴിച്ചിട്ടു? ഇലന്തൂരിൽ വൻ പോലീസ് തിരച്ചിൽ

15 October 2022 , 2:47 PM

 

 

കൊച്ചി: ഇരട്ട നരബലിക്കേസ് പ്രതികളായ ഭഗവൽ സിങ്ങ്-ലൈല ദമ്പതികളുടെ വീട്ടിൽ റോസ്ലിന്റെയും പദ്മയുടെയും മൃതദേഹങ്ങൾക്ക് പുറമേ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന് സംശയിച്ച് പോലീസ്. കഴിഞ്ഞ ദിവസം ഇരുവരേയും ചോദ്യംചെയ്തതിൽ നിന്നാണ് ഇതുസംബന്ധിച്ച ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും ശനിയാഴ്ച ഇലന്തൂരിലെ വീട്ടിലെത്തിച്ച് പോലീസ് കൂടുതൽ പരിശോധന നടത്തും. കൊച്ചിയിൽനിന്ന് പ്രത്യേക ഡോഗ് സക്വാഡും ഇലന്തൂരിലേക്ക് തിരിച്ചു.

മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച മായ, മർഫി എന്നീ നായകളാണ് വീട്ടുപറമ്പിൽ തിരച്ചിലിനെത്തുന്നത്. നേരത്തെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ദുരന്ത ഭൂമിയിൽ മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ള നായകളാണ് ഇവ. തിരച്ചിലിൽ മണ്ണിനടിയിൽ മൃതദേഹമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ കുഴിച്ച് വിശദമായ പരിശോധന നടത്തും. ഇതിനായി ജെസിബി ഉൾപ്പെടെ ഇവിടേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ പ്രതികളെ ഇലന്തൂരിൽ തെളിവെടുപ്പിനെത്തിക്കും.

പ്രതികളെ എത്തിക്കുന്നത് കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷയും ശക്തമാക്കി. വൻ പോലീസ് സന്നാഹം വീടിന് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ഉൾപ്പെടെ പോലീസ് നിയന്ത്രിക്കും.

റോസ്ലിന്റെയും പദ്മയുടെയും കൊലപാതകത്തിന് മുമ്പ് പ്രതികൾ മറ്റൊരു കൊലപാതകം നടത്തിയിട്ടുണ്ടോയെന്നാണ് പോലീസിന് സംശയിക്കുന്നത്. അതേസമയം, മൂന്നുപേരെയും ചോദ്യംചെയ്തപ്പോൾ വ്യത്യസ്തമായ മറുപടികളാണ് ലഭിക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി പോലീസിനോട് ഒരുകാര്യങ്ങളും തുറന്നുപറയാൻ തയ്യാറായിട്ടില്ല. ഭഗവൽ സിങ്ങിൽനിന്നും ലൈലയിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.