News

അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന്; ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു

09 January 2023 , 11:49 AM

 

അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന്;  ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു

കാസർകോട് : കാസര്‍കോട് തലക്ലായിയിൽ ഭക്ഷ്യ വിഷബാധയെന്നു കരുതിയ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന തരത്തിൽ പോലീസിന് സൂചനകൾ ലഭിച്ചു. തുടർന്ന് പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിൻ്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും സൂചന നൽകിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസെത്തിയത്. താൻ മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. കരൾ അടക്കം ആന്തരികാവയവങ്ങൾ പ്രവര്‍ത്തന രഹിതമായിരുന്നു. എന്നാൽ ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്നും മരണകരണമായതെന്നുമറിയാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം വരണം.  കോഴിക്കോട്ടെ ലാബിലേക്ക് അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തു വന്നാൽ  മാത്രമേ ഏത് തരത്തിലുള്ള വിഷമാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമാകുകയുള്ളൂ.