News

ഐഎസിലേക്ക് പോയവരെല്ലാം മുജാഹിദുകൾ, കെഎൻഎമ്മിനെതിരെ ആഞ്ഞടിച്ച് സമസ്ത

09 January 2023 , 10:40 AM

 

 

കോഴിക്കോട്: മുജാഹിദ് സംഘടനയായ കെഎൻഎമ്മിനെതിരെ കടുത്ത വിമർശനവുമായി സമസ്ത. സംഘടന സംഘടിപ്പിച്ച ആദർശ സമ്മേളനത്തിലാണ് മുജാഹിദ് പ്രസ്ഥാനത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. മുജാഹിദ് സമ്മേളനം ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമസ്ത ആദർശ സമ്മേളനം സംഘടിപ്പിച്ചത്. പാണക്കാട് കുടുംബം യഥാർത്ഥ സുന്നികളാണ്. അവർ മുജാഹിദ് പരിപാടിയിൽ പോവില്ല. അതിന് സമസ്തയെ ദുർവാശിക്കാരെന്ന് വിളിച്ചിട്ട്കാര്യമില്ലെന്ന് ജിഫ്രിക്കോയ തങ്ങൾ പറഞ്ഞു. സമസ്തയോട് ആരും കളിക്കണ്ട. പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചാൽ നടക്കില്ല. എല്ലാത്തിനും മറുപടി പറയുന്നില്ല. ചങ്കൂറ്റം ഉളളവർ സമസ്തയിൽ ഉണ്ട് എന്ന് മറക്കണ്ട. സമസ്തയൊട് ആര് കളിച്ചാലും അത് നാശത്തിന് ആണ് എന്ന് ഓർക്കുക. സമ്മേളനം വിജയിപ്പിക്കാൻ മാന്യമായ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

 പരിപാടി വിജയിക്കാത്തതിന് സമസ്തയുടെ മുകളിൽ കുതിര കയറേണ്ട. തെറി പറയുകയും വേണ്ട. ആളുണ്ടെങ്കിലേ സംഘടന വലുതാകൂ. പത്താം സമ്മേളനം കൊണ്ട് മുജാഹിദ് പ്രസ്ഥാനം എന്തു നേടി?. ഫാസിസ്റ്റ് സംഘടനകൾക്ക് വേദിയൊരുക്കുകയാണ് മുജാഹിദുകളെന്നും വിമർശനമുയർന്നു. ഐ എസിലേക്ക് പോയവർ എല്ലാം മുജാഹിദ് പ്രസ്ഥാനങ്ങളിൽ നിന്നാണ്.  ബാബറി മസ്ജിദ് പോലുള്ള വിഷയങ്ങളിൽ സമുദായത്തെ ഒറ്റു കൊടുത്തവരാണ് മുജാഹിദ് പ്രസ്ഥാനമെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.

 

പാണക്കാട് കുടുംബം നാളിതുവരെ മുജാഹിദ് സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടില്ല.  ആർഎസ്എസ് ൻ്റെ ഏജൻ്റുമാരെ കെഎൻഎം സമ്മേളനത്തിൽ പങ്കെടുപ്പിച്ചു. എസ് വൈ ഖുറേഷി ഉൾപ്പെടെ ആ ജോലിയാണ് ചെയ്യുന്നതെന്നും വിമർശനമുയർന്നു.  കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.