News

ഭര്‍ത്താവ് മരിച്ചത് അതിക്രൂരമായി: ഭാര്യ കൊന്ന് എന്ന് കുറ്റസമ്മതം: പോലീസിന്‍െ്‌റ അന്വേഷണത്തില്‍ മകനും അറസ്റ്റില്‍

09 April 2023 , 1:04 PM

 

കാസര്‍കോട്: പനത്തടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പുത്തൂരടുക്കം പനച്ചിക്കാട് വീട്ടില്‍ പി.വി ബാബു (65)വിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പ്രതിചേര്‍ത്ത ഭാര്യ സീമന്തിനി (48) മൂത്തമകന്‍ സബിന്‍ ബാബു ( 19) എന്നിവരെ രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി എട്ടുമണിയോടെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കും. കാസര്‍കോട് ഗവ. കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് സബിന്‍. സീമന്തിനിയെ വെള്ളിയാഴ്ച കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷമാണ് മകനെ പ്രതിചേര്‍ത്തത്.

അതിക്രൂരമായി കൊലചെയ്യപ്പെട്ട ബാബുവിന്റെ ശരീരത്തില്‍  വെട്ടും കുത്തുമേറ്റ് 13 ല്‍ കൂടുതല്‍ മാരകമായ മുറിവേറ്റിരുന്നു. തലയുടെ മൂര്‍ദ്ധാവിലും ചെവിയോട് ചേര്‍ന്നും മാരകമായ വെട്ടുണ്ട്. അടിയും ചവിട്ടുമേറ്റ് നാല് വാരിയെല്ലുകള്‍ പൊട്ടി ഹൃദയത്തില്‍ തറച്ചിരുന്നു. ഇടതുകാലിന് മുട്ടിനും കാല്‍പാദത്തിനിടയിലും മൂന്നോളം വെട്ടുകളുണ്ട്. തലക്കേറ്റ മുറിവില്‍ നിന്നും വാരിയെല്ലുകള്‍ പൊട്ടുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ബാബുവിന്റെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കയത്. വെള്ളിയാഴ്ച സംഭവസ്ഥലത്ത് നിന്നും പരിക്കുകളോടെ കസ്റ്റഡിയില്‍ എടുത്തിരുന്ന ബാബുവിന്റെ ഭാര്യ സീമന്തിനി താന്‍ ഒറ്റക്കാണ് ചെയ്തതെന്ന് പൊലിസിനോട് പറഞ്ഞിരുന്നു. സത്യം മറച്ചുവെച്ച് മകനെ രക്ഷിക്കാന്‍ വേണ്ടിയാണ് അമ്മ ശ്രമിച്ചത്, എന്നാല്‍ സി ഐ കൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മകന്റെ സഹായമില്ലാതെ ബാബുവിനെ ഇത്ര ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ കഴിയില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മകനെ കൂടി പ്രതിചേര്‍ത്തത്.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ രാവിലെ ഏഴ് മണി മുതല്‍ ബഹളം തുടങ്ങിയിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ ബാബു അരയില്‍ നിന്ന് കത്തിയെടുത്ത് ഭാര്യയുടെ കൈക്ക് വെട്ടി. ഇതുകണ്ട മകന്‍ അകത്തെ മുറിയില്‍ നിന്ന് ചാടിയെത്തി ബാബുവിനെ അക്രമിക്കുകയായിരുന്നു. നിലത്തുവീണ ബാബുവിനെ ഇരുവരും ചേര്‍ന്ന് മല്‍പ്പിടുത്തം നടത്തിയും ചവിട്ടിയും കല്ലെടുത്ത് ഇടിച്ചും മൂര്‍ച്ഛയേറിയ ആയുധം കൊണ്ടുമാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വസ്ത്രങ്ങള്‍ മാറിയ അമ്മയും മകനും രക്തക്കറ മുഴുവന്‍ തുടച്ചുകളഞ്ഞ ശേഷം പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു. രക്തം പുരണ്ട വസ്ത്രങ്ങളും തുടച്ച തുണിയും അലക്കാന്‍ ഇട്ട വസ്ത്രങ്ങളില്‍ ഒളിപ്പിച്ചു തെളിവ് നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. ബാബുവിനെ വെട്ടിയ മൂര്‍ച്ചയേറിയ ആയുധം കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കത്തി. വടി, വസ്ത്രങ്ങള്‍ തുടങ്ങിയവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സി ഐയും സംഘവും ശനിയാഴ്ച വൈകുന്നേരം സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി