News

വികസിത ഇന്ത്യയുടെ പ്രതീകം; രാജ്യത്ത് എല്ലായിടത്തേക്കും എത്തും: വന്ദേ ഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി ; രാവിലെ കാസര്‍കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന പുതിയ വന്ദേ ഭാരത് വൈകിട്ട് ഇവിടെ നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസര്‍കോടെത്തുന്ന നിലയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

24 September 2023 , 2:14 PM

 




ഡല്‍ഹി : പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ തന്റെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈനായാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്.
പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേ ഭാരതെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ ഒരു കോടിയില്‍ അധികം യാത്രക്കാര്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ രാജ്യത്ത് യാത്ര ചെയ്തു.
രാജ്യത്ത് എല്ലാ ഇടത്തേയ്ക്കും വന്ദേ ഭാരത് സര്‍വീസുകള്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പുതിയ വന്ദേ ഭാരതും പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യുന്നുണ്ട്.
ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി രാവിലെ കാസര്‍കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന പുതിയ വന്ദേ ഭാരത് വൈകിട്ട് ഇവിടെ നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസര്‍കോടെത്തുന്ന നിലയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

 


കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിന്‍ രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. 7.55ന് ട്രെയിന്‍ കണ്ണൂരെത്തും.
ചെയര്‍കാറിന് 445 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 840 രൂപയുമാണ് കണ്ണൂര്‍ വരെയുള്ള ടിക്കറ്റ് നിരക്ക്.
8.57നാണ് ട്രെയിന്‍ കോഴിക്കോടെത്തുക.
തിരൂരില്‍ 9.22ന് ട്രെയിന്‍ ഓടിയെത്തും.
9.58ന് ട്രെയിന്‍ ഷൊര്‍ണൂരെത്തും.
10.38 നാണ് ട്രെയിന്‍ തൃശ്ശൂരെത്തുക.
എറണാകുളത്ത് 11.45ന് ട്രെയിനെത്തും.
ഉച്ചയ്ക്ക് 12.32നാണ് ആലപ്പുഴയില്‍ എത്തുക.
1.40ന് ട്രെയിന്‍ കൊല്ലത്തും 3.05 ന് ട്രെയിന്‍ തിരുവനന്തപുരത്തും എത്തും.

1555 രൂപയാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയര്‍കാര്‍ നിരക്ക്. എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2835 രൂപയാകും ടിക്കറ്റ് നിരക്ക്.
8 മണിക്കൂറും 5 മിനുട്ടുമാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ എടുക്കുന്ന സമയം.
തിരിച്ച് വൈകീട്ട് 4.05ന് ട്രെയിന്‍ കാസര്‍കോടേക്ക് പുറപ്പെടും. എറണാകുളത്ത് 6.35ന് വന്ദേ ഭാരത് എത്തും. 8.52ന് തിരൂരിലെത്തും.
9.23ന് ട്രെയിന്‍ കോഴിക്കോടെത്തും.
10.24ന് കണ്ണൂരിലും 11.58ന് കാസര്‍കോടും എത്തിച്ചേരും.



ആദ്യ വന്ദേഭാരത് ഹിറ്റായതോടെ കേരളത്തിന് രണ്ടാമത് ലഭിച്ച വന്ദേഭാരത് ആലപ്പുഴ വഴി സര്‍വിസ് തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ആലപ്പുഴയിലെ യാത്രക്കാര്‍.
വന്ദേഭാരതിന് കടന്നുപോകാന്‍  ട്രാക്കിലെ പഴയ പാളങ്ങള്‍ മാറ്റി യന്ത്രങ്ങളുടെ സഹായത്തോടെ പുതിയത് സ്ഥാപിച്ചാണ് സഞ്ചാരം സുഗമമാക്കുന്നത്. കരുവാറ്റ ആയാപറമ്പ് റെയില്‍വേ ഗേറ്റ് മുതല്‍ കായംകുളം വരെയുള്ള ഭാഗത്തെ സ്ലീപ്പറുകളും റെയിലുകളും ഉള്‍പ്പെടെ മാറ്റിയാണ് നവീകരണം.

തീരദേശപാതയില്‍ കായംകുളം മുതല്‍ അമ്പലപ്പുഴ വരെയാണ് ഇരട്ടപ്പാതയുള്ളത്. അമ്പലപ്പുഴ-കുമ്പളം റൂട്ടില്‍ ഒറ്റപാതയായതിനാല്‍ ലക്ഷ്യമിടുന്ന വേഗത്തില്‍ വന്ദേഭാരതിന് സര്‍വിസ് നടത്താനാകുമോയെന്ന ആശങ്കയുണ്ട്. തകഴി-അമ്പലപ്പുഴ ഭാഗത്തെ കോരംകുഴി തോടിന് സമീപവും കുമ്പളം പാലത്തിലും വേഗ നിയന്ത്രണം നിലവിലുണ്ട്.